ന്യൂഡൽഹി : മണിപ്പൂർ വിഷയം ലോക്‌സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തിൽ ചർച്ച നടത്താൻ പ്രതിപക്ഷം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ വകവെയ്ക്കാതെ പ്രതിപക്ഷ നേതാക്കൾ സഭയിൽ ബഹളംവെയ്ക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് വർഷകാല സമ്മേളനം ഇന്ന് പ്രക്ഷുബ്ധമായി.
മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണ്. ചർച്ച നടത്താൻ പ്രതിപക്ഷ പാർട്ടികൾ അനുവദിക്കണം. സുപ്രധാന വിഷയത്തിൽ സത്യം എന്താണെന്ന് രാജ്യം അറിയണമെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ ആഭ്യന്തര മന്ത്രി മറുപടി നൽകിയാൽ പോര പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മറുപടി നൽകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
സമ്മേളനത്തിന്റെ ആദ്യ നാളിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ചിരുന്നു. രണ്ട് യുവതികളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. മണിപ്പൂരിൽ നടന്ന സംഭവം ലജ്ജാവഹമാണ്. സ്ത്രീകൾക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ ആവശ്യമായ നിയമങ്ങൾ ശക്തിപ്പെടുത്താൻ എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യർത്ഥിക്കുന്നു. ഇത്തരം സംഭവം രാജസ്ഥാനിലോ ഛത്തീസ്ഗഡിലോ മണിപ്പൂരിലോ ആയിരിക്കാം, എന്നാൽ കുറ്റവാളി ഒരിടത്തും വളരാൻ പാടില്ല,” എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
Discussion about this post