എറണാകുളം: കസ്റ്റഡിയിൽ എടുത്ത കെഎസ്‌യു പ്രവർത്തകരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ചേർന്ന് മോചിപ്പിച്ച സംഭവത്തിൽ പോലീസുകാർക്ക് സസ്‌പെൻഷൻ. കാലടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടത്തി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്.
കാലടി സ്റ്റേഷൻ എസ്‌ഐ സതീഷ്, സിപിഒ ബേസിൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് നടപടി. ഭീഷണിപ്പെടുത്തിയപ്പോൾ മേലുദ്യോഗസ്ഥരുടെ അനുമതി പോലും വാങ്ങാതെ കെഎസ്‌യു പ്രവർത്തകരെ വിട്ടയക്കുന്ന സാഹചര്യം ഉണ്ടായി. ഇത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിലുള്ളത്. ഇതേ തുടർന്നായിരുന്നു സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
ശ്രീ ശങ്കരാചാര്യ കോളേജിൽ എസ്‌ഐഐ- കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്നായിരുന്നു കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് ലോക്കപ്പിലിട്ടത്. നടപടി ഏകപക്ഷീയമാണെന്നും, കെഎസ്‌യു പ്രവർത്തകരെ പോലീസ് മർദ്ദിച്ചെന്നും ആരോപിച്ചായിരുന്നു റോജി എം ജോൺ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സ്‌റ്റേഷനിൽ എത്തിയത്. പോലീസ് സ്‌റ്റേഷൻ ഉപരോധിച്ച ഇവർ പിന്നീട് അതിക്രമിച്ച് കടന്ന് പോലീസുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
Discussion about this post