ന്യൂഡൽഹി : കല്ലേറ് മൂലം വന്ദേഭാരതിനുണ്ടായ കേടുപാടുകൾ ശരിയാക്കാനായി 55 ലക്ഷം രൂപ ചെലവായതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ.് പാർലമെന്റിലാണ് റെയിൽവേമന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ടായ കല്ലേറിൽ നാശനഷ്ടമുണ്ടായ ഭാഗങ്ങൾ നേരെയാക്കുന്നതിനായിട്ടാണ് ഈ തുക ചിലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.
ട്രെയിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 151 പേരെ അറസ്റ്റു ചെയ്തിരുന്നു. 2019 മുതൽ 2023 ജൂൺ വരെയുളള വർഷങ്ങളിലാണ് വന്ദേഭാരതിനു നേരെ അക്രമങ്ങൾ നടന്നിട്ടുളളത്. 55.60 ലക്ഷം രൂപയുടെ നഷ്ടമാണ് ഇന്ത്യൻ റെയിൽവെ നേരിട്ടതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
വന്ദേ ഭാരതിനും, ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കും സംരക്ഷണം നൽകാനായി റെയിൽവെ സുരക്ഷാ സേനയോടും, പോലീസ് അധികൃതരോടും മന്ത്രി ആവശ്യപ്പെട്ടു.
കല്ലേറ് പോലുളള സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാനായി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓരോ സംഭവങ്ങളും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ മാർഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post