ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനം ഇന്ന് ആരംഭിക്കും. രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് സന്ദർശനം നടത്തുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി വിവിധ വികസന പരിപാടികൾക്കും അദ്ദേഹം തുടക്കം കുറിക്കും.
രാജസ്ഥാനിൽ നിരവധി വികസന പദ്ധതികളുടെ തറക്കല്ലിടൽ കർമ്മവും പ്രധാനമന്ത്രി നിർവഹിക്കും. സിക്കാറിലെത്തുന്ന പ്രധാനമന്ത്രി 1.25 ലക്ഷം പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പിഎംകെഎസ്‌കെ) രാജ്യത്തിന് സമർപ്പിക്കും. സൾഫർ കോട്ട് ചെയ്ത പുതിയ തരത്തിലുള്ള യൂറിയ ഗോൾഡും പ്രധാനമന്ത്രി പുറത്തിറക്കും.
1,500 കർഷക ഉൽപാദക സംഘടനകളെ ഓപ്പൺ നെറ്റ്വർക്ക് ഫോർ കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കും. ഇതിലൂടെ കർഷക ഉത്പാദക സംഘടനകൾക്ക് ഓൺലൈൻ പേയ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ബിസിനസ് ടു ബിസിനസ് ട്രാൻസാക്ഷൻ എന്നിവ സാധ്യമാകും.
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14 ാമത്തെ ഗഡുവായ 17,000 കോടിരൂപ പ്രധാനമന്ത്രി കർഷകർക്ക് നൽകും. 8.5 കോടി ആളുകൾ ഇതിന്റെ ഗുണഭോക്താക്കളാകും.
തുടർന്ന് ചിറ്റൂർഗഡ്, ധോൽപൂർ, സിറോഹി, സിക്കാർ, ശ്രീഗംഗാനഗർ എന്നിവിടങ്ങളിൽ അഞ്ച് മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടോപ്പം ബരാൻ, ബുൻഡി, കരൗലി, ജുൻജുനു, സവായ് മധോപുർ, ജയ്‌സൽമാർ, ടോങ്ക് എന്നിവിടങ്ങളിൽ ഏഴ് മെഡിക്കൽ കോളേജുകളുടെ തറക്കല്ലിടൽ കർമ്മവും നടക്കും.
രാജസ്ഥാൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ന് തന്നെ ജന്മനാടായ ഗുജറാത്തിലേക്ക് തിരിക്കും. രാജ്‌കൊട്ടിൽ എത്തുന്ന പ്രധാനമന്ത്രി പുതിയ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യും. 1,400 കോടി മുതൽമുടക്കിലാണ് ഈ വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. രാജ്‌കൊട്ടിൽ 860 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
നാളെ ഗാന്ധിനഗറിൽ സെമികോൺ 2023 ന്റെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷം അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. കാറ്റലൈസിംഗ് ഇന്ത്യാസ് സെമികണ്ടക്ടർ എക്കോസിസ്റ്റം എന്ന വിഷയത്തിൽ കോൺഫറൻസ് നടക്കും. മൈക്രോൺ ടെക്‌നോളജി, അപ്ലയിഡ് മെറ്റീരിയൽസ്, ഫോസ്‌കോൺ, സെമി, കാഡൻസ്, എഎംഡി തുടങ്ങി ഇതിൽ ഭാഗമായിട്ടുള്ള കമ്പനികളും പരിപാടിയിൽ പങ്കെടുക്കും.
Discussion about this post