ഉത്തർപ്രദേശ് : അയോധ്യയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന രാമ ക്ഷേത്രത്തിന്റെ വിഗ്രഹ പ്രതിഷ്ഠ അടുത്ത വർഷം ജനുവരിയിൽ നടത്തുമെന്ന് രാം മന്ദിർ ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരിക്കും വിഗ്രഹ പ്രതിഷ്ഠ ചടങ്ങിന്റെ തീയതി നിശ്ചയിക്കുക എന്നും രാം മന്ദിർ ട്രസ്റ്റ് അറിയിച്ചിരുന്നു. രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതിനു മുൻപായി വലിയ വികസന പദ്ധതികൾ ആണ് ഇപ്പോൾ ഉത്തർപ്രദേശ് സർക്കാരിന്റെ കീഴിൽ അയോധ്യയിൽ നടന്നുകൊണ്ടിരിക്കുന്നത്.
20,000 കോടി രൂപയുടെ പദ്ധതികളാണ് യോഗി സർക്കാർ അയോധ്യയിൽ നടത്തുന്നത്. കഴിഞ്ഞമാസം നിരവധി പുതിയ വികസന പദ്ധതികളും അയോധ്യയ്ക്കായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. 54.33 കോടി രൂപ ചെലവിൽ നിർമിച്ച സാംദാ തടാകം, 54.37 കോടി രൂപ ചെലവിൽ നിർമിച്ച ദർശനഗർ-ഭരത്കുണ്ട് റോഡ്, 111.24 കോടി രൂപ ചെലവിൽ ഗുപ്തർഘട്ടിൽ പൊതു സൗകര്യങ്ങൾ വികസിപ്പിക്കൽ, നഗരത്തിലും നാട്ടിൻപുറങ്ങളിലും മറ്റു പദ്ധതികൾ, 7 കോടി രൂപ ചെലവിൽ ഗണേശ്കുണ്ഡ് സൗന്ദര്യവൽക്കരണം എന്നിങ്ങനെയുള്ള വിവിധ പദ്ധതികളിലൂടെ അയോധ്യയുടെ മുഖച്ഛായ തന്നെ മാറുകയാണ്.
രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ആഗോളതലത്തിൽ തന്നെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായി അയോധ്യ മാറും. അതിനുമുൻപായി അയോധ്യ നഗരത്തിന്റെ വികസനവും സൗന്ദര്യവൽക്കരണവും നടപ്പിലാക്കുക എന്നുള്ളതാണ് യോഗി സർക്കാരിന്റെ ലക്ഷ്യം. ഇതിനായി 4.75 കോടി ചെലവിൽ 23 കിലോമീറ്റർ 14 കോസി പരിക്രമ പാത, 10.32 കിലോമീറ്റർ പഞ്ച്കോസി പരിക്രമ പാത എന്നിവയുടെ വീതികൂട്ടൽ , എൻഎച്ച്-27 മുതൽ അയോധ്യയിലെ പഴയ പാലം വരെയുള്ള റോഡ് നിർമാണം എന്നീ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്.
അയോധ്യയിലെ വിമാനത്താവളത്തിന്റെയും റെയിൽവേ സ്റ്റേഷന്റെയും വിപുലീകരണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അതിവേഗത്തിൽ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഉത്തർപ്രദേശ് സർക്കാർ. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് രാം ജാനകി പാതയുടെയും ഭക്തി പാതയുടെയും വികസനത്തിനുള്ള പദ്ധതികളും നടന്നുവരികയാണ്. രാം ജാനകി പാതയുടെ വീതി 30 മീറ്ററും ഭക്തി പാതയുടെ വീതി 14 മീറ്ററുമാണ്. ശ്രീരാമ ജന്മഭൂമിയിലേക്കും ഹനുമാൻ ഗർഹി ക്ഷേത്രത്തിലേക്കും ഭക്തരുടെ സഞ്ചാരം സുഗമമാക്കുക എന്നതാണ് ഈ പ്രത്യേക പാതകളുടെ ലക്ഷ്യം.
രാമക്ഷേത്രത്തിന്റെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി രാമജന്മഭൂമി ക്ഷേത്രത്തിലേക്കുള്ള വഴികളിൽ 22 കോടി രൂപയുടെ വൃക്ഷങ്ങളും പൂച്ചെടികളുമാണ് ഒരുക്കുന്നത്.
രാമപഥം, ധർമ്മപഥം, ഭക്തി പാത എന്നിവയുടെ സൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉത്തർപ്രദേശ് വനംവകുപ്പ് ആണ് ഏറ്റെടുത്ത് നടത്തുന്നത്. ഇരുവശങ്ങളിലുമുള്ള നടപ്പാതകളിൽ നീളത്തിൽ 4,750 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് അയോധ്യ കമ്മീഷണർ ഗൗരവ് ദയാൽ വ്യക്തമാക്കിയിട്ടുണ്ട്.
രാമക്ഷേത്രം ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന പേര് നഗരത്തിന് കൊണ്ടുവരുമെന്നും കമ്മീഷണർ പറഞ്ഞു. ധർമപഥ്, പഞ്ച് കോശി, ചൗദാ കോശി പരിക്രമ റൂട്ടുകളുടെ സൗന്ദര്യവൽക്കരണ നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
Discussion about this post