തിരുവനന്തപുരം; അഞ്ചുതെങ്ങിൽ തെരുവ്നായ്ക്കൾ വലിച്ചിഴച്ച നിലയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ മാമ്പള്ളി സ്വദേശി ജൂലിയെ പോലീസ് അറസ്റ്റ് ചെയ്തു.പരിഹാസം സഹിക്കാനാവാതെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ജൂലിയുടെ മൊഴി.
12 വർഷം മുൻപ് ഭർത്താവ് മരിച്ചുപോയ ജൂലിക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിലാണ് ഗർഭിണിയായത്. എന്നാൽ വിധവയായ തനിക്ക് കുഞ്ഞുണ്ടാവുന്നത് പരിഹാസങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും കാരണമാകുമെന്ന് ജൂലി ഭയന്നു. ഗർഭിണിയാണെന്ന വിവരം സ്വന്തം വീട്ടുകാരോടും കാമുകനോടും മറച്ചുവച്ചു. തുടർന്ന് കുഞ്ഞിനെ പ്രസവിച്ച ഉടനെ ശ്വാസം മുട്ടിചച്് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ശുചിമുറിക്ക് സമീപം കുഴിയെടുത്ത് മൂടി.
കഴിഞ്ഞ 18ന് രാവിലെയാണ് മാമ്പള്ളി പള്ളിക്ക് പുറക് വശത്തെ തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒരു കൈയും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഒറ്റനോട്ടത്തിൽ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാൽ പ്രദേശവാസികൾ ആദ്യം ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ട് ഇടുകയും എവിടെ വച്ച് കടിച്ചു വലിക്കുകയുമായിരുന്നു. നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികൾ ഉടൻ തന്നെ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
ഗർഭിണിയാണെന്ന വിവരം ആരോടും പറഞ്ഞിരുന്നില്ലെങ്കിലും ജൂലിയുടെ അയൽവാസികൾക്ക് സംശയം ഉണ്ടായിരുന്നു. ഇത് പോലീസിനോട് പങ്കുവച്ചതോടെയാണ് അന്വേഷണം വേഗത്തിലായത്. ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ഗർഭിണിയായിരുന്നുവെന്നും അടുത്തിടെ പ്രസവിച്ചതാണെന്നും സർട്ടിഫിക്കറ്റ് നൽകി. പ്രസവിച്ച കാര്യം ഗൈനക്കോളജിസ്റ്റിനോട് അവർ സമ്മതിച്ചെങ്കിലും കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്ന് പറഞ്ഞു. എന്നാൽ, പിന്നീട് ഫോണിൽ വിളിച്ച് ഡോക്ടറാണെന്ന് പറഞ്ഞ് സംസാരിച്ചപ്പോൾ അവർ കുറ്റം സമ്മതിക്കുകയായിരുന്നു.
Discussion about this post