ജയ്പൂർ: പാകിസ്താനിലേക്ക് പോകാനായി ടിക്കറ്റെടുക്കാൻ വിമാനത്താവളത്തിലെത്തിയ 17 കാരിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി പാകിസ്താൻ സ്വദേശിനിയല്ലെന്നും ഇന്ത്യക്കാരിയാണെന്നും പോലീസ് വ്യക്തമാക്കി. 3 വർഷം മുൻപ് അമ്മായിയോടൊപ്പം പാകിസ്താനിൽ നിന്ന് ഇന്ത്യയിലെത്തിയതെന്നായിരുന്നു പെൺകുട്ടിയുടെ വാദം. ഇത് തെറ്റാണെന്നും രാജസ്ഥാനിലെ തന്നെ ശ്രീമധോപൂർ സ്വദേശിയാണ് പെൺകുട്ടിയെന്നും പോലീസ് വ്യക്തമാക്കി.
രേഖകളില്ലാതെ യാത്ര ചെയ്യാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ട് സംശയം തോന്നിയാണ് അധികൃതർ കൂടുതൽ കാര്യങ്ങൾ ചോദിച്ചത്. ലാഹോറിലേക്കുള്ള ടിക്കറ്റായിരുന്നു കുട്ടി ചോദിച്ചിരുന്നത്. പാസ്‌പോർട്ടോ വിസയോ കുട്ടിയുടെ കൈവശം ഇല്ലായിരുന്നു. ഇതോടെയാണ് വിമാനത്താവള അധികൃതർ പോലീസിനെ സമീപിച്ചത്.
തന്റെ ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാനാണ് പെൺകുട്ടി പാകിസ്താനിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തത്. അസ്ലം ലഹോറി എന്ന യുവാവാണ് വിമാനത്താവളത്തിലെ ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം നൽകണമെന്നതടക്കമുള്ളതിന് പരിശീലനം നൽകിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തി.
താൻ പാകിസ്താൻ സ്വദേശിയാണെന്നും ഇന്ത്യയിലുള്ള അമ്മായിക്കൊപ്പം താമസിക്കാൻ എത്തിയതാണെന്നും ആയിരുന്നു ആദ്യം പെൺകുട്ടി പറഞ്ഞത്. അമ്മായിയുമായി പിണങ്ങിയെന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനാണ് എത്തിയതെന്നുമാണ് കുട്ടി പറഞ്ഞത്. എന്നാൽ സംശയം തോന്നിയതിനാൽ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
ഇതോടെയാണ് സുഹൃത്തിനെ കാണാനാണ് പാകിസ്താനിലേക്ക് പോകുന്നതെന്നും എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനുള്ള വഴി ഉപദേശിച്ചത് സുഹൃത്താണെന്നും പെൺകുട്ടി തുറന്നു പറഞ്ഞത്. സംഭവത്തിൽ കുട്ടിയുടെ വീട്ടുകാരെ കണ്ടെത്തിയെന്നും വിവരങ്ങൾ കൈമാറിയെന്നുംപോലീസ് വ്യക്തമാക്കി.
Discussion about this post