നിലമ്പൂർ: പി.വി അൻവർ എംഎൽഎയുടെ കൈവശം കൂടുതൽ മിച്ചഭൂമി ഉളളതിന്റെ തെളിവുകൾ കൈമാറി പരാതിക്കാരനായ കെവി ഷാജി. ലാൻഡ് ബോർഡ് സിറ്റിംഗിലാണ് അൻവറിന്റെ കൈവശമുളള 34.37 ഏക്കർ ഭൂമിയുടെ രേഖകൾ കൂടി കൈമാറിയത്.
ഭൂമിയുമായി ബന്ധപ്പെട്ട ബാക്കി തെളിവുകൾ പത്താം തീയതി നടക്കുന്ന സിറ്റിംഗിൽ ഹാജരാക്കണമെന്ന് പി.വി അൻവറിനോട് ലാൻഡ് ബോർഡ് നിർദ്ദേശിച്ചു. 12 ഏക്കർ ഭൂമിയുടെ രേഖകൾ നേരത്തെ ലാൻഡ് ബോർഡിന് പരാതിക്കാരൻ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് 34.37 ഏക്കർ ഭൂമിയുടെ രേഖകൾ കൂടി കൈമാറിയത്. ഇതും ലാൻഡ് ബോർഡ് കണ്ടെത്തിയ 22 ഏക്കർ ഭൂമി കൂടി കണക്കിലെടുത്താൻ 70 ഏക്കറോളം ഭൂമി വരുമെന്ന് കെവി ഷാജി ചൂണ്ടിക്കാട്ടി.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി അൻവർ കൈവശം വെച്ചിട്ടുളള ഭൂമിയുടെ രേഖകളാണ് കെവി ഷാജി ലാൻഡ് ബോർഡിന് നൽകിയത്. തന്റെ കൈവശം എത്ര ഏക്കർ ഭൂമിയാണ് ഉളളതെന്ന കൃത്യമായ യാതൊരു രേഖകളും എംഎൽഎ ഹാജരാക്കിയിട്ടില്ലെന്ന് ഷാജി പറഞ്ഞു. അൻവറിന്റെയോ കുടുംബാംഗങ്ങളുടെയോ പേരിലുളള കമ്പനികളുടെ രേഖകളും ഹാജരാക്കാൻ തയ്യാറായിട്ടില്ല.
2020 ലാണ് മിച്ചഭൂമി പരിശോധിക്കാൻ ഹൈക്കോടതി ആദ്യം ഉത്തരവിട്ടത്. കേസിൽ ഇതുവരെ തീർപ്പ് കൽപിക്കാത്തതിൽ ഹൈക്കോടതി അടുത്തിടെ വിമർശനം ഉന്നയിച്ചിരുന്നു. ഇതോടെയാണ് വീണ്ടും ലാൻഡ് ബോർഡ് തിടുക്കത്തിൽ നടപടി സ്വീകരിച്ചത്.
Discussion about this post