വാൻകൂവർ: കാനഡയിൽ വീണ്ടും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുമായി ഖാലിസ്ഥാൻ അനുകൂലികൾ. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കഴിഞ്ഞ ദിവസം ‘ഇന്ത്യയെ ഇല്ലാതാക്കും‘ എന്ന് എഴുതിയ പോസ്റ്ററുകൾ പതിച്ച ഖാലിസ്ഥാനികൾ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് നേരെ വീണ്ടും ഭീഷണി മുഴക്കി.
ജൂൺ 18ന് ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെ തുടർന്ന് കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രചാരണം ഖാലിസ്ഥാനികൾ ശക്തമാക്കിയിരിക്കുകയാണ്. നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണ് എന്നാണ് ഖാലിസ്ഥാൻ അനുകൂലികൾ ആരോപിക്കുന്നത്.
സമാനമായ പ്രചാരണങ്ങൾ കഴിഞ്ഞ മാസം ടൊറോന്റോയിലും ഖാലിസ്ഥാൻ അനുകൂലികൾ സംഘടിപ്പിച്ചിരുന്നു. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ നേതാവായിരുന്നു കൊല്ലപ്പെട്ട നിജ്ജാർ. ഗുരു നാനാക് സിംഗ് ഗുരുദ്വാര സാഹിബിന് മുന്നിലെ പാർക്കിംഗ് ഏരിയയിലായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി അക്രമികൾ അടുത്തയിടെ ബ്രാംപ്ടണിലെ ഭഗവത് ഗീത പാർക്കിലേക്കുള്ള വഴി അലങ്കോലമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ചും ഇവർ വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചു വിട്ടിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് യുകെയിലും അമേരിക്കയിലും ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ പ്രതികരണം രേഖപ്പെടുത്തിയിരുന്നു.
Discussion about this post