തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചുകൊണ്ടുളള സ്പീക്കർ എഎൻ ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി വീടിനടുത്തുള്ള ഗണപതി ക്ഷേത്രങ്ങളിൽ വിവിധ വഴിപാടുകൾ നടത്താനാണ് നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. പ്രതിഷേധ സൂചകമായി ഇന്ന് നാമജപ ഘോഷയാത്രയും എൻഎസ്എസ് സംഘടിപ്പിക്കും.
തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രത്തിൽ നിന്നാണ് നാമജപ ഘോഷയാത്ര ആരംഭിക്കുക. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ യാത്ര പര്യവസാനിക്കും. പ്രതിഷേധ സൂചകമായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ താലൂക്ക് യൂണിയനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് നടത്തിയ പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം നടത്തിയ ഷംസീറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം നിസ്സാരവത്കരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സ്പീക്കർക്കെതിരെ പരസ്യപ്രതിഷേധവുമായി രംഗത്ത് വരാൻ എൻഎസ്എസ് തീരുമാനിച്ചത്.
അതേസമയം സംഭവത്തിൽ ഷംസീർ ഇന്ന് പ്രതികരിക്കും. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാകും അദ്ദേഹം മാദ്ധ്യമങ്ങളെ കാണുക. ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തിയതിൽ സ്പീക്കർക്കെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് ഷംസീർ വിഷയത്തിൽ പ്രതികരിക്കുന്നത്.
Discussion about this post