കോട്ടയം: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സ്പീക്കറുടെ പരാമർശങ്ങൾ തറച്ചത് ചങ്കിലാണ്. അസംബ്ലിയുടെ സ്പീക്കർ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഈശ്വരനെ അങ്ങേയറ്റം അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വാഴപ്പള്ളി ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്ത് പുതിയതായി ആരംഭിക്കുമ്പോഴും ഹൈന്ദവ വിശ്വാസികൾ ആരാധിക്കുക ഗണപതി ഭഗവാനെയാണ്. അസംബ്ലിയുടെ സ്പീക്കർ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഈശ്വരനെ അങ്ങേയറ്റം അപമാനിച്ചു അധിക്ഷേപിച്ചു. സ്പീക്കറുടെ പരാമർശങ്ങൾ തറച്ചത് ചങ്കിലാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ യാതൊരു വിട്ട് വീഴ്ചയ്ക്കും എൻഎസ്എസ് തയ്യാറല്ല. എല്ലാ മതങ്ങളെയും തുല്യരായി കണ്ട് മുന്നേറുന്ന മതസ്ഥരാണ് ഹിന്ദുക്കൾ. ഒരു മതത്തെയും വിമർശിക്കാറില്ല. മറ്റു മതസ്ഥരുടെ ആരാധാനാ രീതിയും ശരിവച്ചുകൊണ്ട് മുന്നോട്ട് പോകുന്ന പാരമ്പര്യമാണ് ഹൈന്ദവന് ഉള്ളത്. അത് പൂർണമായും പാലിക്കുന്നുവെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
പ്രത്യേക സമുദായത്തിൽപ്പെട്ട ഒരാൾ ഇത്രയും നിന്ദ്യവും നീചവുമായി ഹിന്ദു ദൈവത്തെ അപമാനിക്കാൻ ശ്രമിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ല. വിട്ടുവീഴ്ചയില്ലാത്ത എതിർപ്പ് നേരിടേണ്ടിവരും. എൻഎസ്എസും ഹിന്ദു സംഘടനകളും ബിജെപിയും ആർഎസ്എസും സജീവമായി രംഗത്ത് വന്നിട്ടുണ്ട്. അവർക്കൊപ്പം യോജിച്ച് പ്രവർത്തിക്കും. വിശ്വാസത്തിന്റെ കാര്യമാണ്. വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതാണ്. ശബരിമല വിഷയത്തിൽ വിശ്വാസ സംരക്ഷണത്തിനായി ആദ്യം മുതൽ അവസാനം വരെ പ്രവർത്തിച്ച സംഘടനയാണ് എൻഎസ്എസ്. ഈ വിഷയത്തിലും ഇതേ നിലപാടാണ്. അതുകൊണ്ടാണ് വിശ്വാസ സംരക്ഷണ ദിനം ആചരിക്കാൻ തീരുമാനിച്ചത്.
പ്രകോപനം ഉണ്ടാക്കാതെ വിശ്വാസം മുറുകെ പിടിച്ചാണ് തങ്ങളുടെ പ്രതിഷേധം. കേരളം മുഴുവൻ ക്ഷേത്രങ്ങളിൽ ഉണ്ടാകും. തുടർ നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കും. സ്പീക്കർ രാജിവയ്ക്കാൻ താൻ ആവശ്യപ്പെട്ടില്ല. അതെല്ലാം മാദ്ധ്യമ സൃഷ്ടിയാണ്. മറ്റൊരു മതവിഭാഗത്തിന്റെ വിശ്വാസത്തെ അവഹേളിച്ച സ്പീക്കർക്ക് തത്സ്ഥാനത്ത് തുടരാൻ അർഹതയില്ല. വിശ്വാസികളോട് മാപ്പ് പറഞ്ഞുകൊണ്ട് ഇതിൽ നിന്നും രക്ഷപ്പെടാനാണ് താൻ പറഞ്ഞത്.
ഹൈന്ദവ ജനതയോട് സ്പീക്കർ മാപ്പ് പറയുക തന്നെ വേണം. അബദ്ധം പറ്റിയെന്ന് അംഗീകരിക്കണം. വിശ്വാസത്തിൽ കവിഞ്ഞുള്ള ശാസ്ത്രം ഇല്ല. വിശ്വാസം ആണ് വലുതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
Discussion about this post