ന്യൂഡൽഹി: ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് മറുപടി നൽകി രാജ്യം. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണം എന്നത് തന്നെയാണ് ഇന്ത്യയുടെ താത്പര്യമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. എന്നാൽ അതിന് അക്രമവും ഭീകരതയും പാകിസ്താൻ മാറ്റി നിർത്തണമെന്ന് ബാഗ്ചി ചൂണ്ടിക്കാണിച്ചു.
” ഇന്ത്യ-പാക് ബന്ധത്തെക്കുറിച്ചുളള പാകിസ്താൻ പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങൾ ഞങ്ങൾ കണ്ടു. പാകിസ്താൻ ഉൾപ്പെടെയുള്ള എല്ലാ അയൽരാജ്യങ്ങളുമായും ഞങ്ങൾ സാധാരണ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അതിന് ഭീകരതയും അക്രമവും ശത്രുതയും ഇല്ലാത്ത ഈ പരിതസ്ഥിതി അനിവാര്യമാണ്” ബാഗ്ചി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഷെഹബാസ് ഷെരീഫ് ഇന്ത്യയുമായി ചർച്ച നത്താൻ സന്നദ്ധത പ്രകടിപ്പിച്ചത്. യുദ്ധം ഒരു പരിഹാരമല്ലെന്നും കഴിഞ്ഞ 75 വർഷത്തിനിടെ തങ്ങൾ മൂന്ന് യുദ്ധങ്ങൾ നടത്തിയിട്ടുണ്ടെന്നും ഷെരീഫ് പറഞ്ഞിരുന്നു. അത് ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയും വർദ്ധിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല. അതുകൊണ്ട് സമാധാന ചർച്ചയാണ് വേണ്ടത് എന്നാണ് ഷെഹബാസ് ഷെരീഫ് പറഞ്ഞത്.
Discussion about this post