തിരുവല്ല : ആശുപത്രിയിൽ പ്രസവ ശേഷം ചികിത്സയിൽ കഴിഞ്ഞ യുവതിയെ നഴ്‌സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷ(27) യാണ് കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്‌നേഹയെ (25) കൊല്ലാൻ ശ്രമിച്ചത്. സ്‌നേഹയുടെ ഭർത്താവ് അരുണും അനുഷയും കോളേജിൽ പഠിക്കുമ്പോൾ പ്രണയത്തിലായിരുന്നു. തുടർന്ന് ഈ ബന്ധം വേർപിരിഞ്ഞ ശേഷമാണ് അരുൺ സ്‌നേഹയെ വിവാഹം കഴിച്ചത്. അനുഷ രണ്ട് തവണ വിവാഹം കഴിച്ചു.
അടുത്തിടെയാണ് അനുഷയും അരുണും തമ്മിൽ വീണ്ടും അടുത്തത്. അനുഷയുടെ ഭർത്താവ് വിദേശത്താണ്. അരുണുമായി യുവതി നിരന്തരം ചാറ്റ് ചെയ്യുമായിരുന്നു. ഇത് സ്‌നേഹ കണ്ടെത്തിയതിനെ തുടർന്ന് അരുണിന്റെ വീട്ടിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായി.
സ്‌നേഹ പ്രസവിച്ചതിന് പിന്നാലെ കാണാൻ ആശുപത്രിയിലേക്ക് വന്നോട്ടേയെന്ന് അനുഷ അരുണിനോട് ചോദിച്ചിരുന്നു. എന്നാൽ ഭാര്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് അനുഷ വരുന്നതെന്ന് കരുതിയില്ല എന്നും അരുൺ പറഞ്ഞു. അനുഷ ആശുപത്രിയിലെത്തിയ സമയത്ത് അരുൺ മുറിയിൽ ഇല്ലായിരുന്നു. അനുഷ എത്തുമ്പോൾ സ്‌നേഹയും അമ്മയും മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ.
സിറിഞ്ചിലൂടെ വായു കുത്തിവെച്ച് എയർ എംബോളിസം നടപ്പിലാക്കാനാണ് ഫാർമസിസ്റ്റ് കൂടിയായ അനുഷ പദ്ധതിയിട്ടത്. എന്നാൽ ഡിസ്ചാർജ് ചെയ്ത സ്‌നേഹയ്ക്ക് എന്തിന് വീണ്ടും കുത്തിവയ്‌പ്പെടുക്കുന്നുവെന്ന സംശയമാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. മൂന്ന് തവണയാണ് അനുഷ സ്‌നേഹയ്ക്ക് ഇൻജക്ഷൻ നൽകിയത്. തുടർന്ന് സ്‌നേഹയ്ക്ക് ഹൃദയാഘാതം സംഭവിച്ചെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സ്‌നേഹയെ കൊലപ്പെടുത്തി ഏതുവിധേനയും അരുണിനെ സ്വന്തമാക്കാനാണ് അനുഷ ശ്രമിച്ചത് എന്നാണ് റിപ്പോർട്ട്.
Discussion about this post