ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലവുമായി തെളിവെടുപ്പ് നടത്തി പോലീസ്. കൃത്യം നടത്തിയ ആലുവ മാർക്കറ്റിന് പിന്നിലെ ചതുപ്പു പ്രദേശത്തും അഞ്ച് വയസുകാരിയുടെ വീടിന്റെ പരിസരത്തും ഉൾപ്പെടെയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ആലുവ മാർക്കറ്റിൽ ഉൾപ്പെടെ പ്രതിക്കെതിരെ നാട്ടുകാരുടെ രോഷപ്രകടനം ഉണ്ടായി.
പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് വലിയ സുരക്ഷയോടെയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. പോലീസ് വലയത്തിലായിരുന്നു അസ്ഫാഖ് കൂടുതൽ സമയവും ഉണ്ടായിരുന്നത്. കുട്ടിയുടെ വീടിന് സമീപവും നാട്ടുകാർ പ്രതിയെ കൈയ്യേറ്റം ചെയ്യാൻ മുതിർന്നു. സംഭവ സ്ഥലത്തും കുട്ടിയുമായി സഞ്ചരിച്ച വഴികളിലുമൊക്കെയാണ് തെളിവെടുപ്പ് നടന്നത്.
ആലുവ മാർക്കറ്റിനുളളിലെ വിജനമായ സ്ഥലത്ത് കുട്ടിയെ കൊണ്ടുവന്നതു മുതലുളള കാര്യങ്ങൾ അസ്ഫാഖ് പോലീസിനോട് വിശദീകരിച്ചു. കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിവെച്ചതും കൈയ്യും കാലും കഴുകിയതും ഉൾപ്പെടെയുളള കാര്യങ്ങളും വിശദീകരിച്ചു. ഇവിടെയും പ്രതിക്കെതിരെ പ്രതിഷേധം ഉണ്ടായി. പതിനഞ്ച് മിനിറ്റിലധികം ഇവിടെ തെളിവെടുപ്പ് നീണ്ടു. മാർക്കറ്റിന് പുറത്ത് മറ്റൊരു കടയിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നും അസ്ഫാഖ് സാധനങ്ങൾ വാങ്ങിയിരുന്നു.
മാർക്കറ്റിൽ 15 മിനിറ്റോളം തെളിവെടുപ്പ് നടത്തി. തൊട്ടടുത്ത കടയിലും എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്നും അര കിലോമീറ്റർ അകലെ സിവിൽ സ്റ്റേഷന് സമീപമുളള ബീവറേജസ് ഔട്ട്‌ലെറ്റിന് മുമ്പിലും കൊണ്ടുപോയി. ഇവിടെയും സംഭവ ദിവസം പ്രതി എത്തിയിരുന്നു.
നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകാനുളള സാദ്ധ്യത കണക്കിലെടുത്ത് തെളിവെടുപ്പ് ഇതുവരെ നീട്ടിവെച്ചിരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ ആലുവ മാർക്കറ്റിലെത്തിച്ച് തെളിവെടുക്കാൻ ശ്രമിച്ചെങ്കിലും മാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും പ്രതിഷേധമുയർത്തിയതോടെ പോലീസ് മടങ്ങുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തോടെ തെളിവെടുപ്പിന് അസ്ഫാഖ് ആലത്തെ പുറത്തിറക്കിയത്.
അസ്ഫാഖ് ആലം നേരത്തെ താമസിച്ചിരുന്ന ഉളിയന്നൂരിലെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. 11 മണിക്ക് ശേഷമാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഇന്നലെ അസ്ഫാഖ് ആലം നേരത്തെ താമസിച്ചിരുന്ന ബിഹാറിലേക്കും ഡൽഹിയിലേക്കും രണ്ട് അന്വേഷണ സംഘങ്ങൾ പോയിട്ടുണ്ട്.
Discussion about this post