തിരുവനന്തപുരം: സൗദി അറേബ്യ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പറഞ്ഞ് മന്ത്രി സജി ചെറിയാൻ. സൗദി സന്ദർശിച്ചപ്പോൾ വാങ്കുവിളി കേട്ടില്ലെന്നും താൻ അത്ഭുതപ്പെട്ടുപോയെന്നും മന്ത്രി പറഞ്ഞു. കൂടെ വന്ന ആളോട് ചോദിച്ചപ്പോൾ പുറത്ത് ശബ്ദം കേട്ടാൽ വിവരമറിയുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സൗദിയിലേക്ക് പോയപ്പോൾ ഒടിടത്തും ബാങ്ക് വിളി കേട്ടില്ല. ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും അവിടെ താമസിക്കുന്നതെന്നാണ് കരുതിയത്. കാരണം, എക്സട്രീമായിട്ടുള്ള വിശ്വാസികളാണ്. എന്നാൽ ഒരിടത്തും ബാങ്ക് വിളി കേൾക്കാത്തത് തന്നെ അത്ഭുതപ്പെടുത്തി. അവിടെ ചോദിച്ചപ്പോൾ പ്രാർത്ഥനകൾ എല്ലാം അകത്താണ് നടക്കുന്നതെന്ന് അറിഞ്ഞു. അവരുടെ വിശ്വാസത്തിന് വാങ്ക് വിളിക്കാൻ അവിടെ അവർക്ക് അവകാശമുണ്ട്. എന്നാൽ പുറത്തുകേട്ടാൽ അത് പബ്ലിക്ക് ന്യൂയിസൻസാണ്. അതാണ് അവിടുത്തെ നിയമമെന്ന് മന്ത്രി പറഞ്ഞു.
ക്രിസ്ത്യൻ ചർച്ചുകളുള്ള സ്ഥലങ്ങളിലും പോയി. നൂറുകണത്തിന് പള്ളികളാണ് അവിടെയുള്ളത്. എത്ര സ്വാതന്ത്ര്യത്തിലാണ് പ്രാർത്ഥിച്ചിട്ട് പോകുന്നത്. പക്ഷേ എല്ലാം അകത്താണ്. ഒരു മൈക്കും ഞാൻ പുറത്തു കേട്ടില്ല. ഇവിടെ ആയിരുന്നുവെങ്കിൽ പള്ളിയുടെ പരിസരത്ത് ജീവിക്കാൻ പറ്റുമോ? മൈക്ക് കൊണ്ടുവെച്ച് ദൈവത്തെ ഇറക്കി നാട് മുഴുവൻ വിടുവല്ലേ. ആർക്കാണ് അവിടെ പ്രാർത്ഥിക്കാൻ അവകാശമില്ലാത്തത്. ഹിന്ദുക്കൾക്ക് അടക്കം എല്ലാവർക്കം അവകാശമുണ്ട്. എനിക്ക് അത്ഭുതം തോന്നി. പക്ഷേ അവിടെ നിയമങ്ങൾ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.
അവിടെയുള്ള ഭൂരിപക്ഷ സമൂഹം ആരെയങ്കിലും ആക്രമിക്കുന്നുണ്ടോ? അവിടെ മുസ്ലിം അല്ലാത്ത ക്രിസ്ത്യാൻ, ഹിന്ദു ജനവിഭാഗത്തിൽപെടുന്നവർക്ക് എന്തെങ്കിലും പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടോ? എത്ര ജനാധിപത്യപരമായ സംവിധാനങ്ങളാണ് അവിടെയുള്ളത്. ഈ മാതൃക ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. എന്നാൽ ഘട്ടം ഘട്ടമായ ഈ മാതൃക നഷ്ടപ്പെടുകയാണെന്ന ആശങ്കയാണുള്ളതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.












