ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ സർക്കാർ പാവങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയാണെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസാദുദ്ദീൻ ഒവൈസി. നൂഹിൽ കഴിഞ്ഞ ദിവസം ഒരു വിഭാഗം കലാപവുമായി തെരുവിലിറങ്ങിയതിന് പിന്നാലെ സംസ്ഥാന സർക്കാർ നിയമവിരുദ്ധ നിർമിതികൾ പൊളിച്ചു നീക്കി തുടങ്ങിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് ഒവൈസിയുടെ പ്രതികരണം.
വിശ്വഹിന്ദു പരിഷത് നടത്തിയ ജലാഭിഷേക യാത്രയ്ക്ക് നേരെ ഒരു സംഘം മതതീവ്രവാദികൾ അക്രമം അഴിച്ചുവിട്ടതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ജില്ലയുടെ പല ഭാഗങ്ങളിലും അക്രമം അഴിച്ചുവിട്ടിരുന്നു. പോലീസുകാർ ഉൾപ്പെടെ ആറ് പേർ സംഘർഷങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ നൂഹിലൂടെ ഘോഷയാത്ര സമാധാനപരമായി കടന്നുപോകവേ ഒരു വിഭാഗം സംഘടിച്ചെത്തി തടയുകയും അക്രമിക്കുകയുമായിരുന്നു.
ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് നേരെ കല്ലേറുൾപ്പെടെ നടത്തിയ ഇവർ കലാപകാരികളെ നിയന്ത്രിക്കാനെത്തിയ ഹോം ഗാർഡുമാരെയും അക്രമിച്ചു. പിന്നീട് ജില്ലയിൽ പലയിടത്തായി അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിൽ ആസൂത്രിതമായ അക്രമമാണ് മതതീവ്രവാദികൾ നടത്തിയതെന്നും കല്ലും മറ്റും അക്രമികൾ നേരത്തെ ശേഖരിച്ചുവെച്ചിരുന്നതായും സർക്കാർ വെളിപ്പെടുത്തിയിരുന്നു.
സംഘർഷം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ കലാപകാരികൾ ശ്രമിച്ചെങ്കിലും പോലീസും സർക്കാരും ജാഗ്രത പാലിച്ചതിനാൽ ഒഴിവാകുകയായിരുന്നു. നൂഹിൽ നൂറു കണക്കിന് ചെറുതും വലുതുമായ അനധികൃത കൈയ്യേറ്റങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ മറവിലായിരുന്നു കലാപകാരികൾ സംഘടിച്ചത്. ഇതേ തുടർന്നാണ് സംഭവത്തിന് പിന്നാലെ ഈ അനധികൃത നിർമിതികൾ പൊളിക്കാൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഒവൈസിയുടെ പ്രതികരണം.
ബുൾഡോസർ നടപടിക്ക് മുൻപ് സർക്കാർ നിയമവ്യവസ്ഥകൾ പാലിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ട്വിറ്ററിൽ ഒവൈസി കുറിച്ചു. കെട്ടിട ഉടമയ്ക്ക് സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരം നൽകാതെ ഒരു നടപടിയും സ്വീകരിക്കരുതെന്നാണ് നിർദ്ദേശം. ഇത് പാലിക്കപ്പെട്ടില്ലെന്നും ഒവൈസി വിമർശിച്ചു. പാവപ്പെട്ടവർക്കെതിരെയാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്. ക്രിമിനലുകൾ ഇപ്പോഴും
നിർബാധം വിഹരിക്കുകയാണെന്നും ഒവൈസി പറഞ്ഞു.
ആരോപണങ്ങളുടെ പേരിൽ മാത്രം നൂറുകണക്കിന് കുടുംബങ്ങളാണ് ഭവന രഹിതരായതെന്നും ഒവൈസി പറയുന്നു. ക്രിമിനലുകളുടെ മുൻപിൽ ഖട്ടാർ സർക്കാർ തലകുനിക്കുകയാണ്. കളിമൺ വീടുകളും ചേരികളും തകർത്ത് സ്വയം കരുത്തനെന്ന് കരുതുകയാണ് ചെയ്യുന്നതെന്നും ഒവൈസി വിമർശിച്ചു.
Discussion about this post