അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. ഇന്ത്യയിലുടനീളമായി 508 റെയിൽവേ സ്റ്റേഷനുകളാണ് നവീകരിക്കപ്പെടുന്നത്. 24470 കോടി രൂപയാണ് ഈ പദ്ധതിക്ക് ചെലവ് വരുന്നത്. കേരളത്തിൽ നിന്നും അഞ്ച് റെയിൽവേ സ്റ്റേഷനുകളാണ് നവീകരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
കാസർകോട്, പയ്യന്നൂർ, വടകര, തിരൂർ, ഷൊർണൂർ എന്നിവയാണ് കേരളത്തിൽ നിന്നും നവീകരണ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തിട്ടുള്ള റെയിൽവേ സ്റ്റേഷനുകൾ. പ്രാദേശിക സംസ്കാരങ്ങൾക്ക് അനുസരിച്ചുള്ള വാസ്തുവിദ്യാ ശൈലിയിൽ ആയിരിക്കും പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം നടത്തുക. എല്ലാ അത്യാധുനിക സൗകര്യങ്ങളോടെയും ആയിരിക്കും പുതിയ റെയിൽവേ സ്റ്റേഷനുകൾ ഒരുങ്ങുന്നത്.
ആധുനിക ശൈലിയിലുള്ള ടിക്കറ്റ് കൗണ്ടറുകൾ, പാർക്കിംഗ് സൗകര്യങ്ങൾ, ശൗചാലയങ്ങൾ, വിശ്രമമുറികൾ എന്നിവയെല്ലാം നവീകരണം നടത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ ഒരുക്കുന്നതാണ്. ദക്ഷിണ റെയിൽവേയിൽ 25 സ്റ്റേഷനുകളാണ് നവീകരണം നടത്തുന്നത്.








