മക്ക : അറിവ് നേടാൻ പ്രായം ഒരു തടസ്സമേയല്ല എന്ന തെളിയിക്കുകയാണ് 110 കാരിയായ ഒരു മുത്തശ്ശി. അറിവ് കൊണ്ട് മാത്രം നേടാൻ സാധിക്കുന്ന ചിലത് ഈ ലോകത്തുണ്ട്. അത് ഇപ്പോൾ നേടിയില്ലെങ്കിൽ പിന്നെ എപ്പോൾ… തന്നെ കളിയാക്കുന്നവരോടും പരിഹസിക്കുന്നവരോടും 110 കാരിയായ നാവ്ദ അൽ ഖഹ്താനി ചോദിക്കുന്നത് ഇതാണ്. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തെ ഉംവ ഗവർണറേറ്റിലുള്ള അൽ-റഹ്വ സെന്ററിന്റെ സഹായത്തോടെ നാവ്ദ അൽ-ഖഹ്താനി തന്റെ പഠനത്തിലേക്ക് തിരിച്ചുപോയത്. നാവ്ദയുടെ മൂത്ത കുട്ടിക്ക് 80 വയസ്സാണ് പ്രായം, ചെറിയ കുട്ടിയുടെ പ്രായം 50 ഉം.
എഴുതാനും വായിക്കാനും പഠിച്ചത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്ന് നാവ്ദ പറഞ്ഞു. കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് നിരക്ഷരത ഇല്ലാതാക്കുന്ന എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഇവർ ചേർന്നത്. തുടർന്ന് നിരവധി ദിവസം ഇവർ 50 ൽ അധികം വിദ്യാർത്ഥികളോടൊപ്പം സ്‌കൂളിൽ പോയി പാഠങ്ങൾ പഠിച്ചു. എല്ലാ പ്രായത്തിലുമുള്ള ആളുകളും ഇവിടെ അക്ഷരം പഠിക്കാൻ എത്തുന്നുണ്ട്.
താൻ പാഠങ്ങൾ ആസ്വദിക്കുന്നുണ്ടെന്നും ഓരോ ദിവസത്തെയും ഗൃഹപാഠങ്ങൾ അന്നന്ന് തന്നെ പൂർത്തിയാക്കിയിട്ടുണ്ടെന്നും മുത്തശ്ശി പറഞ്ഞു. നിരക്ഷരത തുടച്ചുനീക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചതിന് രാജ്യത്തെ നേതാക്കളോട് നാവ്ദ നന്ദി അറിയിച്ചു.
സ്‌കൂളിലേക്ക് തിരിച്ച്‌പോകുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു, അതും നൂറ് വർഷങ്ങൾക്കിപ്പുറം. ഇത്രയും കാലം പഠിക്കാൻ പോകാത്തതിൽ ഇപ്പോൾ സങ്കടം തോന്നുന്നുണ്ട്. സമയത്ത് വിദ്യാഭ്യാസം നേടിയിരുന്നെങ്കിൽ തന്റെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും നിരവധി മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു എന്നും നാവ്ദ പറഞ്ഞു.
ഈ കാലതാമസം തന്റെ ജീവിതത്തിലെ വ്യക്തിഗത പ്രശ്നങ്ങൾ മൂലമല്ലെന്നും, ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ കാരണം പഠനം പൂർത്തിയാക്കാൻ കഴിയാതെ നൂറുകണക്കിന് ആളുകൾ ഇന്നും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
നാവ്ദയുടെ നാല് മക്കൾ അവരുടെ പഠനത്തെ പിന്തുണയ്ക്കുകയും ജീവിതത്തിലെ പുതിയ വികാസത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. അത് നീണ്ടുപോയത് ദൈവഹിതത്താൽ ആണെന്ന് അവർ വിശ്വസിക്കുന്നു.
അറുപതുകാരനായ മകൻ മുഹമ്മദാണ് എന്നും അമ്മയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നത്. ക്ലാസ് കഴിയുന്നത് വരെ അവിടെ കാത്തുനിൽക്കും. എല്ലാ ദിവസവും ഓരോ പുതിയ കാര്യങ്ങൾ അമ്മ പഠിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് മകൻ പറയുന്നു.
‘110 വയസ്സിനു മുകളിൽ പ്രായമുള്ള ഞങ്ങളുടെ അമ്മയ്ക്ക് ഇത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഞങ്ങൾക്കറിയാം. എന്നാൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും അഭിമാനിക്കുന്ന ഒരു ഒന്നാണിത്” അദ്ദേഹം പറഞ്ഞു.
അധികാരികൾ പൊതുവിദ്യാഭ്യാസത്തിനായി കൂടുതൽ സ്‌കൂളുകൾ സ്ഥാപിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് മകൻ പറഞ്ഞു. ‘ഞങ്ങളുടെ രാജ്യം പൂർണ്ണമായും നിരക്ഷരതയിൽ നിന്ന് മുക്തമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നമ്മുടെ മക്കളെയും പെൺമക്കളെയും ഒരുപോലെ സേവിക്കാനും ഭാവിയിൽ അവർക്ക് നല്ല തൊഴിലവസരങ്ങൾ നേടനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കാനും നിരക്ഷരത ഇല്ലാതാക്കണമെന്നും അതിന് വേണ്ടി നാം കൈകോർക്കണമെന്നും” അദ്ദേഹം പറഞ്ഞു.
Discussion about this post