തിരുവനന്തപുരം: ഇൻഡിയ സഖ്യത്തിന്റെ അഴിമതിക്കാണ് കേരളവും സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങുന്നവരുടെ ലിസ്റ്റ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ മാത്രം ഒതുങ്ങുന്നതല്ല. പിണറായി വിജയനും, കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, മുസ്ലീം ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും, ഇബ്രാഹിം കുഞ്ഞും മാസപ്പടി ലിസ്റ്റിൽ ഉള്ളത് ബിജെപി ചൂണ്ടിക്കാട്ടി.
എന്ത് വഴിവിട്ട സഹായങ്ങളാണ് പണം വാങ്ങി ഇവർ ചെയ്ത് കൊടുത്തത് എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്. കൃത്യമായ തെളിവുകളോടെയാണ് വൻ അഴിമതി പുറത്ത് വന്നിരിയ്ക്കുന്നതെന്നും ബിജെപി വ്യക്തമാക്കി.
അധികാരത്തിനായുണ്ടാക്കിയ തട്ടിക്കൂട്ട് സഖ്യമായ ഇൻഡിയ അഴിമതിയിലും, സ്വജനപക്ഷപാതത്തിലും, ന്യൂനപക്ഷ പ്രീണനത്തിലും എല്ലാം ഒരുമിയ്ക്കുകയാണ്. പുറമേ പരസ്പരം എതിർക്കുന്നുവെന്ന് കാണിച്ച്, അണിയറയിൽ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയമാണ് ഇവർ കേരളത്തിൽ കളിയ്ക്കുന്നത്. പരസ്പരമുള്ള അഴിമതി മറയ്ക്കുക എന്നത് മാത്രമാണ് ഇവരുടെ ഉദ്ദേശമെന്നും ബിജെപി പറഞ്ഞു.
ഗണപതിയ്ക്ക് എതിരെ പരാമർശം നടത്തിയ സ്പീക്കർക്ക് എതിരെ ചെറുവിരലനക്കാൻ കോൺഗ്രസ്സിന് സാധിച്ചിട്ടില്ല. വിഷയം നിയമസഭയിൽ പോലും ചർച്ചയാക്കാൻ തയ്യാറായില്ല. മുസ്ലീം ലീഗ് പ്രവർത്തകർ ഹിന്ദുക്കൾക്ക് എതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയപ്പോൾ കോൺഗ്രസ്സോ, സിപിഎമ്മോ ഒന്നും മിണ്ടിയില്ല.
ഇടതുപക്ഷ മാദ്ധ്യമമായ ന്യൂസ് ക്ലിക്ക് ഇന്ത്യയിൽ ചൈനീസ് ചാരപ്പണി നടത്തിയെന്ന് ന്യൂയോർക്ക് ടൈംസിൽ റിപ്പോർട്ട് വന്നിട്ടും പ്രതികരിക്കാൻ കോൺഗ്രസ് ഒരുക്കമല്ല. രാജ്യത്തിന്റെ പേര് സഖ്യത്തിന് നൽകി രാജ്യത്തെ തന്നെ നശിപ്പിയ്ക്കുന്ന പ്രവൃത്തിയാണ് സഖ്യം ചെയ്ത് കൂട്ടുന്നതെന്നും ബിജെപി പ്രസ്താവനയിൽ വ്യക്തമാക്കി.
Discussion about this post