എറണാകുളം: കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. കളമശ്ശേരി സ്വദേശിയും പൊതുപ്രവർത്തകനുമായ ഗിരീഷ് ബാബുവാണ് പരാതിക്കാരൻ. വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കാണ് പരാതി നൽകിയിരിക്കുന്നത്.
വീണ വിജയൻ മാസപ്പടി വാങ്ങിയത് കേവലം ആരോപണം അല്ലെന്നും ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണം. മുഖ്യമന്ത്രി എന്ന അധികാരത്തിന്റെ തണൽ പറ്റിയാണ് ഇത്തരത്തിൽ മാസപ്പടി വാങ്ങിയത്. ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഇത്തരത്തിൽ മാസപ്പടി പറ്റിയിരിക്കുന്നത്. ഇത് അധികാര ദുർവിനിയോഗമാണ്. അതുകൊണ്ട് തന്നെ വിജിലൻസ് ഊർജ്ജിത അന്വേഷണം നടത്തണമെന്നും ഗിരീഷ് ബാബു പരാതിയിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമുൾപ്പെടെയുള്ള നേതാക്കളും പണം പറ്റിയതായി കരിമണൽ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ നേതാക്കൾക്കെതിരെയുൾപ്പെടെ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
വിജിലൻസിന് പുറമേ സിബിഐ, ഗവർണർ എന്നിവർക്കും പരാതിയുടെ പകർപ്പ് അദ്ദേഹം കൈമാറിയിട്ടുണ്ട്. അതേസമയം മാസപ്പടി വിവാദത്തിൽ ആദ്യമായി ലഭിക്കുന്ന പരാതിയാണ് ഇത്.
Discussion about this post