ന്യൂഡൽഹി: സാമ്പത്തിക രംഗത്ത് രാജ്യം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ൽ എൻഡിഎ സർക്കാർ അധികാരത്തിലേറുമ്പോൾ ആഗോള സാമ്പത്തിക രംഗത്ത് രാജ്യം 10ാം സ്ഥാനത്ത് ആയിരുന്നു. എന്നാൽ ഇന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. ഇത് രാജ്യത്തെ 140 കോടി ജനങ്ങളുടെ പ്രയത്‌നത്തിന്റെ ഫലമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സാമ്പത്തിക രംഗത്തെ വളർച്ച സ്വാഭാവികമായി ഉണ്ടായത് അല്ല. അഴിമതിയാണ് രാജ്യത്ത് സാമ്പത്തിക രംഗത്തെ കുതിപ്പിന് വിലങ്ങ് തടിയായിരുന്നത്. ശക്തമായ സമ്പദ്‌വ്യവസ്ഥയ്ക്കായി സമ്പത്തിനെ ചോർത്തുന്ന എല്ലാ ദ്വാരങ്ങളും തങ്ങൾ അടച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകം ഇപ്പോഴും കൊറോണ മഹാമാരിയിൽ നിന്നും പൂർണമായി മുക്തമായിട്ടില്ല. കൊറോണയ്‌ക്കെതിരായ പോരാട്ടം മറ്റൊരു പ്രതിസന്ധിയാണ് നമുക്ക് ഉണ്ടാക്കിയത്. ലോകം ഇന്ന് നാണ്യപ്പെരുപ്പത്തിന്റെ പിടിയിലാണ്. ഇത് ആഗോള സാമ്പത്തിക രംഗത്തെ ബാധിച്ചിരിക്കുന്നു.
എന്നാൽ ഈ വേളയിൽ ഒരു കാര്യം ഓർക്കേണ്ടത് സുപ്രധാനമാണ്. നാണ്യപ്പെരുപ്പത്തെ ചെറുക്കാനുള്ള എല്ലാ ശ്രമങ്ങളും രാജ്യം നടത്തുന്നുണ്ട്. എന്നാൽ അതുകൊണ്ട് മാത്രം പൂർണമായി വിജയിച്ചുവെന്ന് പറയാൻ കഴിയില്ല. മറ്റ് രാജ്യങ്ങളിൽ നിന്നും നമ്മുടെ അവസ്ഥ മെച്ചപ്പെട്ടിരിക്കുന്നു. എങ്കിലും നാണ്യെപ്പെരുപ്പം ഉണ്ടാക്കുന്ന ഭാരം കുറയ്ക്കാൻ കൂടുതൽ ശ്രമങ്ങൾ തന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങൾ തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post