ശ്രീനഗർ : ആഗസ്റ്റ് 15 ന് ഇന്ത്യയെങ്ങും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ജമ്മുകശ്മീരിൽ 16,500 അടി ഉയരത്തിൽ ത്രിവർണ്ണപതാക ഉയർന്നു. ജമ്മുകശ്മീരിലെ വിശുദ്ധ അമർനാഥ് ഗുഹയ്ക്ക് സമീപമാണ് ഈ സവിശേഷമായ ദേശീയ പതാക പാറി കളിക്കുന്നത്. 16,500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ത്രിവർണ പതാക ഉയർത്തിയത് ജമ്മു കശ്മീർ പോലീസിന്റെ മൗണ്ടൻ റെസ്‌ക്യൂ ടീമും സൈനിക ഉദ്യോഗസ്ഥരും ചേർന്നാണ്.
അതീവ ദുഷ്കരമായ പർവ്വതപാതകൾ താണ്ടി കടന്നാണ് ദേശീയ പതാക ഉയർത്തിയ ഈ ഉയർന്ന മേഖലയിലേക്ക് പോലീസും സൈന്യവും ചേർന്ന സംഘം എത്തിയത്. ത്രിവർണ പതാകകൾ കൈയിലേന്തി ദേശസ്നേഹ മുദ്രാവാക്യങ്ങൾ ഉറക്കെ മുഴക്കിക്കൊണ്ട് ആയിരുന്നു അവർ ഈ കഠിനമായ പാത കയറിവന്നത്. ചെങ്കുത്തായ ചെരിവുകൾ നിറഞ്ഞ ദുഷ്കരമായ പർവത പ്രദേശമാണ് ഇത്.
62 ദിവസം നീണ്ടുനിൽക്കുന്ന അമർനാഥ് യാത്രയിൽ പർവത രക്ഷാസംഘം ഇവിടെ തുടർച്ചയായി പ്രവർത്തിക്കുന്നു.
അമർനാഥ് ഗുഹാക്ഷേത്രത്തിൽ മഞ്ഞുറഞ്ഞ് സ്വയം ഭൂവായി രൂപപ്പെടുന്ന ശിവ ഭഗവാന്റെ ദർശനത്തിനായി എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമവും തടസ്സരഹിതവുമായ അനുഭവം ഉറപ്പാക്കാനായാണ് ജമ്മു കശ്മീർ പോലീസിന്റെ മൗണ്ടൻ റെസ്‌ക്യൂ ടീമും സൈനിക ഉദ്യോഗസ്ഥരും തീർത്ഥയാത്രക്കാലം മുഴുവൻ ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ 12,756 അടി ഉയരത്തിലാണ് അമർനാഥ് ഗുഹ സ്ഥിതി ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങൾ അനുസരിച്ച് 60 ദിവസത്തോളം വരെ നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിൽ ലക്ഷക്കണക്കിന് പേരാണ് ഇവിടെ ദർശനത്തിനായി എത്താറുള്ളത്.
Discussion about this post