ലക്നൗ : രാജ്യത്തെ ജനങ്ങൾ എല്ലാറ്റിനുമുപരിയായി ഭാരതമാതാവിനെ പരിഗണിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ വിധാൻ ഭവനിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞാൻ എന്റെ കടമകൾ നിറവേറ്റിയാൽ എന്റെ ഭാവി തലമുറ എന്നെ ബഹുമാനിക്കും” എന്ന വികാരം എല്ലാവരിലും ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ഇന്ത്യക്കാരും ഇന്ന് ഒരു ‘പുതിയ ഇന്ത്യ’ കാണുകയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. രൂപത്തിലും വസ്ത്രത്തിലും ഭക്ഷണത്തിലും വ്യത്യസ്തത ഉണ്ടെങ്കിലും ഭാരതീയർ എന്ന നിലയിൽ നമ്മുടെ വികാരങ്ങൾ ഒന്നുതന്നെയാണ്. കിഴക്ക്, പടിഞ്ഞാറ്, വടക്ക് അല്ലെങ്കിൽ തെക്ക് എവിടെയായാലും , ഏത് മതത്തിൽപ്പെട്ടവരായാലും അവർ എല്ലാറ്റിലുമുപരിയായി ഭാരതമാതാവിനെ കണക്കാക്കുന്നു. ഭാരതമാതാവ് എന്നാൽ നമ്മുടെ രാജ്യമാണ്. ഇന്ത്യയിലെ ജനങ്ങളുടെ പ്രഥമ പരിഗണന ഈ രാജ്യത്തിന് തന്നെയാണ് എന്നും യോഗി വ്യക്തമാക്കി.
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളെ കുറിച്ചും ആദിശങ്കരാചാര്യരെ കുറിച്ചും തന്റെ പ്രസംഗത്തിനിടയിൽ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ ജനിച്ച ഒരു സന്യാസി ആദിശങ്കരന്റെ രൂപത്തിൽ രാജ്യത്തിന്റെ നാല് കോണുകളിൽ ‘പീഠങ്ങൾ’ സ്ഥാപിച്ചു. ഇന്ന് രാജ്യം ഒരു പുതിയ തത്ത്വചിന്തയിൽ വളരുകയാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ജി 20 അധ്യക്ഷസ്ഥാനം വഹിക്കുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കേണ്ട അവസരമാണിതെന്നും യോഗി ആദിത്യനാഥ് സൂചിപ്പിച്ചു.
Discussion about this post