മെൽബൺ: വിമാനത്തിൽ നിന്നും വ്യാജ ബോംബ് ഭീഷണി മുഴക്കിയ പാക് പൗരൻ അറസ്റ്റിൽ. മുൻ നടനും മോഡലുമായ മുഹമ്മദ് ആരിഫിനെയാണ് ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സിഡ്‌നിയിൽ നിന്നും ക്വാലാലംപൂരിലേക്ക് പോകുകയായിരുന്ന മലേഷ്യൻ എയർലൈൻസ് വിമാനത്തിൽവച്ചായിരുന്നു ഇയാൾ ഭീഷണി മുഴക്കിയത്. വിമാനം പറന്നുയർന്നതിന് പിന്നാലെ യാത്രികരുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയുണ്ടെന്ന് ഇയാൾ ജീവനക്കാരോട് പറയുകയായിരുന്നു. ഇതിൽ സംശയം തോന്നിയതോടെ ഇയാളെ ജീവനക്കാർ സൂക്ഷ്മമായി നിരീക്ഷിക്കാൻ ആരംഭിച്ചു.
അൽപ്പനേരത്തിന് ശേഷം എല്ലാവരും അള്ളാഹുവിന്റെ അടിമകൾ ആകണമെന്ന് ഇയാൾ പറയാൻ തുടങ്ങി. ഇതിന് പിന്നാലെ സീറ്റിൽ നിന്നും എഴുന്നേറ്റ് വിമാനത്തിനുള്ളിൽ നിസ്‌കരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ അള്ളാഹുവിനെ എല്ലാവരും അവഗണിക്കുകയാണെന്നും അത് ശരിയല്ലെന്നും ഇയാൾ പറഞ്ഞു. തന്റെ ബാഗിൽ ബോംബുണ്ടെന്നും അൽപ്പനേരത്തിനുള്ളിൽ എല്ലാവരും കത്തിച്ചാമ്പലാകുമെന്നും ഇയാൾ ഭീഷണി മുഴക്കി. ഇതോടെ ജീവനക്കാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസിന്റെ നിർദ്ദേശ പ്രകാരം വിമാനം തിരികെ സിഡ്‌നിയിലേക്ക് തന്നെ തിരിച്ചുവിട്ടു. വിമാനത്താവളത്തിൽവച്ച് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം ഇയാളുടെ ബാഗുൾപ്പെടെ പരിശോധിച്ചു. ഇതിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് വ്യക്തമാകുകയായിരുന്നു.
പ്രശസ്ത പാകിസ്താനി ഗായകൻ അബ്രാർ ഉൾ ഹഖിനെക്കുറിച്ച് 2002 ൽ പുറത്തിറങ്ങിയ മ്യൂസിക് ആൽബത്തിലൂടെയാണ് ആരിഫ് ശ്രദ്ധേയനായത്. നിലവിൽ മാനസിക രോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ ഇത് പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ആരിഫിന് ഭീകര ബന്ധം ഉണ്ടെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post