തിരുവനന്തപുരം: ചിങ്ങപ്പിറവിയായ വ്യാഴംമുതൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവിലെ ദർശനരീതിയിൽ മാറ്റം. കിഴക്കുഭാഗത്ത് നിന്നെത്തുന്നവർ ആലുവിളക്ക് ചുറ്റി വടക്കുഭാഗം വഴി ശ്രീകോവിലിൽ പ്രവേശിക്കണം. തുടർന്ന് ശ്രീപത്മനാഭന്റെ പാദഭാഗത്തുകൂടി ഒറ്റക്കൽ മണ്ഡപത്തിൽ കയറണം. തുടർന്ന് വടക്കേനട വഴി പുറത്തിറങ്ങുന്നതുമാണ് പുതിയ രീതി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർ ആദ്യം പത്മനാഭന്റെ പാദം വണങ്ങത്തക്ക രീതിയിലാണ് ദർശന ക്രമീകരണത്തിൽ മാറ്റങ്ങളുണ്ടായിരിക്കുന്നത്.
ഇനി നാലു ദിക്കുകളിലൂടെയും ഭക്തർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാം. ശേഷം വലത്തേക്ക് തിരിഞ്ഞ് അലങ്കാര, അഭിശ്രവണ മണ്ഡപങ്ങൾ ക്കിടയിലൂടെ ആലുവിളക്ക് ചുറ്റി ശ്രീകോവിലിൽ പ്രവേശിക്കാം. ആദ്യം ശ്രീരാമസ്വാമിയുടെ ദർശനം, തുടർന്ന് വിശ്വക് സേനയെ തൊഴുത ശേഷം ശ്രീപത്മനാഭന്റെ പാദം വണങ്ങി ഒറ്റക്കൽ മണ്ഡപത്തിൽ കയറണം. ശിരസ്സ് ഭാഗം തൊഴുത് തെക്കേ നടയിലൂടെ നരസിംഹ മൂർത്തിയെ വണങ്ങി, വടക്കേനട വഴി പുറത്തിറങ്ങുന്നതാണ് പുതിയ രീതി. ആദ്യം നരസിംഹ മൂർത്തിയെ വണങ്ങിയ ശേഷം ഒറ്റക്കൽ മണ്ഡപത്തിൽ കയറി വടക്കുഭാഗം വഴി പുറത്തിറങ്ങുന്നതായിരുന്നു നിലവിലെ രീതി.
ഒരേ സമയം രണ്ട് ദിശകളിൽ ഭക്തർ സഞ്ചരിക്കുന്നത് ഒഴിവാക്കാനും ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ പ്രതിഷ്ഠകളും തൊഴുത് മടങ്ങാനുമുള്ള സൗകര്യം ഇതിലൂടെ ഉണ്ടാവും. എല്ലാ നിലവറകളുമുള്ള അതിസുരക്ഷാ മേഖലയിലെ പ്രദക്ഷിണം ഒഴിവാക്കാനാണ് പുതിയ രീതി. തന്ത്രി തരണനല്ലൂർ എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാട്, തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ഭരണസമിതി പുതിയ ദർശനരീതി നടപ്പാക്കുന്നത്.
ശ്രീപത്മനാഭസ്വാമിയുടെ അനന്തശയന രൂപത്തിലുള്ള ചിത്രം ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.ഒരു ഗ്രാം,രണ്ട് ഗ്രാം,നാല് ഗ്രാം,എട്ടു ഗ്രാം, വരുന്ന നാണയങ്ങളാണ് ഭക്തർക്ക് വരുന്നത്. പരിമിതമായ നാണയങ്ങളാണ് വിൽപ്പനയ്ക്കുണ്ടാകുക.
ക്ഷേത്രത്തിൽ നടവരവായി ലഭിച്ച സ്വർണം ഉരുക്കിയാണ് നാണയങ്ങൾ നിർമ്മിച്ചത്. അവയുടെ വില സ്വർണത്തിന്റെ പ്രതിദിന വിപണിവിലയെ ആശ്രയിച്ചിരിക്കും. നാണയങ്ങൾ ലഭിക്കാൻ ക്ഷേത്രത്തിലെ കൗണ്ടറുകൾ വഴി പണമടയ്ക്കാം. ചിങ്ങം ഒന്നിന് രാവിലെ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്ര ഭരണസമിതി അംഗം ആദിത്യവർമ നാണയങ്ങൾ പുറത്തിറക്കും.
Discussion about this post