ഷിംല: ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ തകർന്നത് ബിഹാരി മേസ്തിരിമാർ പണിത കെട്ടിടങ്ങളാണെന്ന മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവിന്റെ വാക്കുകൾ വിവാദത്തിൽ. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കോൺഗ്രസ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ നിർമാണ രീതിയിലെ അപാകത ആണ് താൻ ഉദ്ദേശിച്ചതെന്ന ന്യായവുമായി മുഖ്യമന്ത്രി രംഗത്തെത്തി.
ചില കുടിയേറ്റ മേസ്തിരിമാർ, ഞാൻ അവരെ ബിഹാറി മേസ്തിരിമാർ എന്ന് വിളിക്കും. അവരാണ് ഇവിടെ വന്ന് ഓരോ നിലകളായി കെട്ടിപ്പൊക്കുന്നത്. ഞങ്ങൾക്ക് ഇവിടെ പ്രാദേശിക മേസ്തിരിമാർ ഇല്ല. ഒരു ശാസ്ത്രീയ രീതിയും അവലംബിക്കാതെയാണ് ഇവർ കെട്ടിടങ്ങൾ പണിയുന്നത്. ഇതായിരുന്നു സുഖ്‌വിന്ദർ സിംഗ് സുഖുവിന്റെ വാക്കുകൾ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഷിംലയിൽ കുന്നിൻചെരുവിലെ ബഹുനില കെട്ടിടങ്ങൾ അടക്കം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം പരാമർശം വിവാദമായതോടെ ബിഹാറികൾ തന്റെ സഹോദരങ്ങളെപ്പോലെയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തി. ബിഹാറിൽ നിന്നുളളവരും പ്രളയത്തിൽ കുടുങ്ങിയിരുന്നു. ഹെലികോപ്ടർ വഴിയാണ് അവരെ രക്ഷിച്ചത്. ഇപ്പോഴും ഇവിടെ ഇരുന്നൂറോളം ബിഹാർ സ്വദേശികൾ കുടുങ്ങി കിടക്കുന്നുണ്ട്. അവർ ഞങ്ങളുടെ സഹോദരങ്ങളെ പോലെയാണ്. നമ്മുടെ നിർമാണ രീതിയാണ് പ്രശ്‌നം. അവർ വെറും തൊഴിലാളികൾ മാത്രമാണെന്നും സുഖ് വിന്ദർ സിംഗ് സുഖു വിശദീകരിച്ചു.
അടുത്തിടെ നിർമാണം നടത്തിയ പല കെട്ടിടങ്ങളിലും ഡ്രെയിനേജ് സംവിധാനത്തിന്റെ അവസ്ഥ മോശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ ഒന്നരനൂറ്റാണ്ടോളം പഴക്കമുളള ഷിംല നഗരത്തിൽ മികച്ച ഡ്രെയിനേജ് സംവിധാനമാണുളളത്. കെട്ടിട നിർമാണ രീതികൾ കൃത്യമായി പാലിക്കാത്ത കെട്ടിടങ്ങളാണ് നിലം പൊത്തിയത്. നിരവധി സർക്കാർ കെട്ടിടങ്ങൾ ഇപ്പോഴും അവിടെയുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഒൻപത് നില കെട്ടിടത്തിലാണ് സെക്രട്ടറിയേറ്റ് പ്രവർത്തിക്കുന്നത്. ഹിമാചൽ സർവ്വകലാശാലയിലെ അഡ്വാൻസ്ഡ് സ്റ്റഡി കേന്ദ്രത്തിന്റെ ഷിംലയിലെ കെട്ടിടം എട്ട് നിലയുളളതാണ്. ഈ കെട്ടിടങ്ങൾ നിർമിക്കുമ്പോഴും മറ്റ് സാങ്കേതികവിദ്യകൾ ഒന്നും ലഭ്യമായിരുന്നില്ല. പക്ഷെ അടിസ്ഥാനപരമായി നിർമാണ മാനദണ്ഡങ്ങൾ പാലിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈ കെട്ടിടങ്ങൾ അപകടത്തിലാണെന്ന് ഒരിക്കലും കേട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹിമാചലിൽ ദിവസങ്ങളായി പെയ്ത മഴയിലും പ്രളയത്തിലും വ്യാപക നാശമാണ് ഉണ്ടായത്. എഴുപതിലധികം പേർ മരിച്ചതായാണ് കണക്ക്. ഷിംലയിലെ ശിവ ബോധി ക്ഷേത്രം ഉൾപ്പെടെ തകർന്നുപോയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണനഗറിലെ ലാൽപാനിയിൽ കുന്നിൻചെരിവിൽ മണ്ണിടിച്ചിൽ ഉണ്ടായി കെട്ടിടങ്ങൾ നിലംപൊത്തിയത്.
Discussion about this post