ബംഗളൂരു; സോഫ്റ്റ് ലാൻഡിംഗിലേക്കുള്ള അവസാന കടമ്പയും കടന്ന് ചാന്ദ്രയാൻ 3. പ്രൊപ്പൽഷൽ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെട്ടു. ചന്ദ്രോപരിതലത്തിനു 100 കിലോമീറ്റർ മുകളിലെത്തിയ ശേഷമാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നു ലാൻഡർ വേർപ്പെട്ടത്. തുടർന്ന് ലാൻഡർ ഇറങ്ങാനുള്ള തയാറെടുപ്പ് ആരംഭിച്ചു.
ത്രസ്റ്റർ എൻജിൻ ഉപയോഗിച്ച് വേഗം കുറച്ച് താഴേക്കെത്തും. ചന്ദ്രോപരിതലത്തിന് 800 മീറ്റർ ഉയരത്തിൽ എത്തുമ്പോൾ 2 ത്രസ്റ്റർ എൻജിനുകളുടെ സഹായത്തോടെ അന്തരീക്ഷത്തിൽ അൽപനേരം നിശ്ചലമായി നിൽക്കും. പിന്നീട് സെക്കൻഡിൽ 12 മീറ്റർ വേഗത്തിലാകും താഴെയിറങ്ങുന്നത്. ഈ ഘട്ടത്തിൽ ചന്ദ്രന് സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രനിലേക്ക് കുത്തനെയിറക്കാൻ കഴിയുംവിധത്തിൽ ദിശമാറ്റുകയും ലാൻഡർ മൊഡ്യൂളിന്റെ ചലനവേഗം നിയന്ത്രിക്കുകയും ചെയ്യൽ അതിപ്രധാനമാണ്.
ചന്ദ്രയാൻ 2 ൽ ചുവട് പിഴച്ചത് സോഫ്റ്റ് ലാൻഡിംഗ് ഘട്ടത്തിലായിരുന്നു. ഇത്തവണ വിജയകരമായി ലാൻഡിംഗ് സാധ്യമായാൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 അതിന്റെ അവസാനഘട്ട ചാന്ദ്രഗുരുത്വാകർഷണ വലയം താഴ്ത്തലും വിജയകരമായി പൂർത്തീകരിച്ചിരുന്നു. നാലാം ഗുരുത്വാകർഷണ വലയം താഴ്ത്തലാണ് ഇന്ന് നടന്നത്. ഇതോടെ ചാന്ദ്രയാൻ ചന്ദ്രനോട് ഏറ്റവും അടുത്തെത്തി. 28 സെക്കൻഡ് മാത്രമുള്ള ഈ ജ്വലനത്തോടെയാണ് ഇത് സാധ്യമാക്കിയത്.
Discussion about this post