ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റ് ചമച്ച് നൽകിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശി മുഹമ്മദ് റിയാസാണ് അറസറ്റിലായത്. ചെന്നൈയിൽ എഡ്യുകെയർ എന്ന സ്ഥാപനം നടത്തിവരികയാണ് മുഹമ്മദ് റിയാസ്.
ഇന്നലെയാണ് മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തത്. സർട്ടിഫിക്കേറ്റിന്റെ ഉറവിടം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ചെന്നൈയാണ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ചെന്നൈയിൽ എത്തിയ കായംകുളം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിയാസിനെ എഡ്യുകെയറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. ഇതിന് ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.
കേസിലെ പ്രതികളിൽ ഒരാളായ സജുവാണ് സർട്ടിഫിക്കേറ്റ് ഉണ്ടാക്കാൻ ആവശ്യപ്പെട്ടത് എന്നാണ് റിയാസ് പോലീസിന് നൽകിയ മൊഴി. ഇതിന് പ്രതിഫലമായി 40,000 രൂപ നൽകുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കേറ്റ് നൽകിയെന്നും റിയാസ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. അറസ്റ്റിലായതിന് പിന്നാലെ പോലീസ് റിയാസിന്റെ ഫോൺ വിശദമായി പരിശോധിച്ചു. ഇതിൽ നിന്നും മൊഴി സാധൂകരിക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
കായംകുളം എംഎസ്എം കോളേജിലെ ഒന്നാം വർഷ എംകോം വിദ്യാർത്ഥിയായിരുന്നു നിഖിൽ തോമസ്. എംകോമിന് അഡ്മിഷൻ ലഭിക്കാൻ കലിംഗ സർവ്വകലാശാലയുടെ പേരിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കേറ്റ് ചമച്ചെന്നാണ് നിഖിൽ തോമസിനെതിരായ കണ്ടെത്തൽ. സുഹൃത്തും മുൻ എസ്എഫ്‌ഐ നേതാവുമായ അബിൻ സി രാജ് ആണ് സർട്ടിഫിക്കേറ്റ് നൽകിയത് എന്നാണ് നിഖിൽ പോലീസിനോട് പറഞ്ഞത്. അബിനെ ചോദ്യം ചെയ്തപ്പോൾ സജുവിന്റെ പേര് പറയുകയായിരുന്നു.
Discussion about this post