തിരുവനന്തപുരം: എച്‌ഐവി ബാധിതരുടെ ചികിത്സയ്ക്കായി സർക്കാർ പ്രതിമാസം നൽകി വരുന്ന ധനസഹായം മുടങ്ങിയിട്ട് 5 മാസം. 1000 രൂപവീതമാണ് ധനസഹായമായി ഇവർക്ക് നൽകി വന്നിരുന്നത്. ഫണ്ടില്ല എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
കഴിഞ്ഞ വർഷത്തെ കുടിശിക ലഭിക്കുന്നതിനായി സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ആരോഗ്യ വകുപ്പിന് കത്തെഴുതിയിരുന്നു. പക്ഷെ ആരോഗ്യവകുപ്പ് ബജറ്റ് വിഹിതമായി 11.05 കോടി രൂപ മാത്രമാണ് മാറ്റിവെച്ചത്. ഇതിൽ 9.43 കോടി രൂപ കഴിഞ്ഞ മാസം എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിക്ക് നൽകി. ഇത് ഉപയോഗിച്ച് മാർച്ച് വരെയുള്ള കുടിശിക നൽകിയെങ്കിലും പിന്നീടുളള അഞ്ച് മാസത്തെ കാര്യത്തിൽ അനിശ്ചിതത്വം ബാക്കിയാണ്.
അഞ്ചുമാസത്തെ കുടിശികയും പുതിയ അപേക്ഷകർക്കുള്ള ധനസഹായവും ഉൾപ്പെടെ നാലര കോടി രൂപ അനുവദിച്ചാൽ മാത്രമേ എച്‌ഐവി ബാധിതർക്ക് നൽകാൻ സാധിക്കുകയുള്ളൂ. ഫണ്ട് ഇല്ലാത്തതിനാൽ കഴിഞ്ഞ വർഷം ജൂലൈ മുതലുളള പുതിയ അപേക്ഷകർക്കും ഇതുവരെ സഹായം അനുവദിച്ചു തുടങ്ങിയിട്ടില്ല.
2014 മുതലാണ് എയ്ഡ്‌സ് ബാധിതർക്ക് ആശ്വാസമേകാൻ പ്രതിമാസ സഹായം പ്രഖ്യാപിച്ചത്. സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി മുഖേന ബാങ്കുകളിലൂടെയാണ് സഹായം വിതരണം ചെയ്യുന്നത്. കുട്ടികൾ ഉൾപ്പെടെ പതിനായിരത്തോളം പേരാണ് സഹായത്തിന് അർഹരായത്. ജൂലൈ മുതലുളള അപേക്ഷകൾ കൂടി പരിഗണിക്കുമ്പോൾ ഇനിയും ഇവരുടെ എണ്ണം ഉയരും.
ക്ഷേമ പെൻഷൻ വിതരണത്തിൽ ഉൾപ്പെടെ പരസ്യം നൽകി ആഘോഷിക്കുന്ന സർക്കാർ പാവപ്പെട്ട രോഗികളുടെ കാര്യത്തിൽ നിരന്തരം അവഗണനയാണ് പുലർത്തുന്നതെന്ന് പരാതിയുണ്ട്. ചെറിയ തുക പോലും കൃത്യമായി ഇവർക്ക് എത്തിക്കാനാകാത്തത് ഇതിന്റെ തെളിവായി ഇവർ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post