തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എസി മൊയ്തീന്റെ വസതിയിൽ നടന്ന ഇഡി പരിശോധന അവസാനിച്ചു. 22 മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് സംഘം മടങ്ങിയത്. കൊച്ചിയിൽ നിന്നുള്ള 12 ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരി തെക്കുംകരയിലുള്ള മൊയ്തീന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധനക്കായി എത്തിയത്.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി സംഘം വീട്ടിൽ എത്തിയതെന്ന് എസി മൊയ്തീൻ സ്ഥിരീകരിച്ചു. തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധന ആസൂത്രിതമെന്നും അജൻഡയുടെ ഭാഗമെന്നും എ.സി.മൊയ്തീൻ പറഞ്ഞു. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
ഇ.ഡി. കേസ് ഏറ്റെടുത്തതിന് ശേഷം നിരവധി പേരെ ചോദ്യംചെയ്തിരുന്നു. ജീവനക്കാരുടെ മൊഴികളിൽ പലതും മുൻമന്ത്രിക്കെതിരാണെന്നാണ് വിവരം.. തട്ടിപ്പിൽ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്നും ഇ.ഡി അധികൃതർ വ്യക്തമാക്കിയിരുന്നു. എ.സി. മൊയ്തീന്റെയും ബിനാമികളുടേതെന്ന് സംശയിക്കുന്നവരുടേയും വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.
Discussion about this post