കോഴിക്കോട്: 19 കാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ ജുനൈദ് അലി കസ്റ്റഡിയിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കോഴിക്കോട് സ്വകാര്യ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയെ ബുധനാഴ്ച വൈകുന്നേരം മുതൽ ഹോസ്റ്റലിൽ നിന്നും കാണാതാവുകയായിരുന്നു. ബന്ധുക്കൾ പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു എങ്കിലും കിട്ടിയില്ല. ബന്ധുക്കൾ സഹപാഠികളോട് നടത്തിയ അന്വേഷണത്തിൽ ജുനൈദ് അലിയുമായി ബൈക്കിൽ പോകുന്നത് കണ്ടിരുന്നു എന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലൊക്കേഷൻ കുണ്ടുതോട് ആണെന്ന് കണ്ടെത്തി. പോലീസ് നടത്തിയ തിരച്ചിലിൽ പെൺകുട്ടിയെ ജുനൈദിന്റെ വീടിനുള്ളിൽ വിവസ്ത്രയായി കാണപ്പെടുകയായിരുന്നു.
പ്രതിയുടെ വീട്ടിൽ നിന്നും 5.47 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തിട്ടുണ്ട്. എസ്‌ഐ സി.വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Discussion about this post