തിരുവനന്തപുരം : വന്ദേ ഭാരതിന് ഇപ്പോൾ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഗതാഗത സംവിധാനങ്ങള്‍ വേഗതയുടെ കാര്യത്തിൽ ദേശീയ ശരാശരിയെ അപേക്ഷിച്ച് പിന്നിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വന്ദേഭാരതിലെ തിരക്ക് വ്യക്തമാക്കുന്നത് വേഗതയേറിയ ഗതാഗത സംവിധാനങ്ങള്‍ കേരളത്തില്‍ കൊണ്ടുവരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നാണ് എന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റി ഇലക്ട്രിക് ബസുകൾ ഫ്ലാഗോഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 60 ഇലക്ട്രിക് ബസ്സുകളുടെയും, ഹൈബ്രിഡ് ഹൈടെക് ബസ്സുകളുടെയും ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി നിർവ്വഹിച്ചു. ബസിൽ സെക്രട്ടറിയേറ്റിലേക്ക് യാത്ര ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ഉദ്ഘാടന ചടങ്ങ് പൂർത്തീകരിച്ചത്. വേഗതയേറിയ ഗതാഗത സംവിധാനങ്ങള്‍ ആധുനികകാലത്ത് ഒഴിച്ചുകൂടാനാവാത്തതാണെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.
എന്നാൽ ആധുനിക സംവിധാനങ്ങൾ ഒരുക്കുമ്പോൾ അവ പരിസ്ഥിതി സൗഹൃദമാണോയെന്ന് ഉറപ്പുവരുത്തേണ്ടത് കൂടിയുണ്ട്. കേരളത്തിൽ വന്ദേ ഭാരത് വന്നശേഷം ധാരാളം ആളുകളാണ് അതിനെ ആശ്രയിക്കുന്നത്. ഇപ്പോഴും ആവശ്യക്കാർക്ക് ടിക്കറ്റ് കിട്ടുക പോലും ചെയ്യാത്ത അവസ്ഥയാണ്. വന്ദേഭാരതിലെ ഈ തിരക്ക് വ്യക്തമാക്കുന്നത് കേരളത്തിൽ വേഗതയേറിയ ഗതാഗത സൗകര്യങ്ങൾ കൊണ്ടുവരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post