കണ്ണൂർ: മദ്യ ലഹരിയിൽ എസ്‌ഐ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്. മയ്യിൽ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ദിനേശനാണ് സുഹൃത്തായ കൊമ്പൻ സജീവനെ അടിച്ചു കൊന്നത്. പ്രതി പോലീസുകാരൻ ആയതിനാൽ കേസ് അന്വേഷണത്തിനിടെ ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്നായിരുന്നു കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. വീട്ടിലിരുന്ന മദ്യപിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. തുടർന്ന് ദിനേശൻ അടുക്കളയിൽ വച്ച് വിറക് കൊള്ളികൊണ്ട് സജീവനെ അടിച്ച് കൊല്ലുകയായിരുന്നു.
വളപട്ടണം ഇൻസ്‌പെക്ടർ ജേക്കബാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോഷിയ്ക്കാണ് അന്വേഷണ ചുമതല.
അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തി. ഒറ്റയ്ക്കാണ് കൃത്യം നടത്തിയത് എന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഒറ്റയ്ക്കല്ല കൊലപ്പെടുത്തിയത് എന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Discussion about this post