അഹമ്മദാബാദ്: ചാന്ദ്രയാൻ -3 ന്റെ ലാൻഡർ രൂപകൽപ്പന ചെയ്തെന്ന അവകാശ വാദം ഉന്നയിച്ച ശാസ്ത്രജ്ഞനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. നാൽപ്പതുകാരനായ മിതുൽ ത്രിവേദിയാണ് അറസ്റ്റിലായത്. ചാന്ദ്രയാൻ- 3 ദൗത്യത്തിൽ പങ്കുണ്ടെന്ന അവകാശവാദവുമായി ത്രിവേദി മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു ഇയാളെ പിടികൂടിയത്.
താൻ ഐഎസ്ആർഒയുടെ എൻഷ്യന്റ് സയൻസ് ആപ്ലിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ അസിസ്റ്റന്റ് ചെയർമാൻ ആണെന്നും, വിക്രം ലാൻഡർ രൂപകല്പന ചെയ്തത് താനെന്നെന്നുമായിരുന്നു ഇയാളുടെ അവകാശവാദം. ഇത് തെളിയിക്കാൻ മാദ്ധ്യമങ്ങൾക്ക് മുൻപിൽ ഇയാൾ വ്യാജ രേഖകളും സമർപ്പിച്ചിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഐഎസ്ആർഒയുമായി ബന്ധപ്പെട്ട ചിലർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
2022 ഫെബ്രുവരി 26 ന് ഐഎസ്ആർഒയിൽ നിന്ന് അപ്പോയിന്റ്‌മെന്റ് ലെറ്റർ ലഭിച്ചു എന്നാണ് ത്രിവേദി പറഞ്ഞിരുന്നത് . എന്നാൽ അദ്ദേഹത്തിന്റെ കൈവശമുള്ള നിയമന കത്ത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ട്യൂഷൻ ടീച്ചറാണ് ത്രിവേദി. കൂടുതൽ കുട്ടികൾ ക്ലാസുകളിലേക്ക് വരാനായി ഇയാൾ കള്ളം പറഞ്ഞതാണെന്നാണ് പോലീസ് പറയുന്നത്.
വിശദമായ അന്വേഷണത്തിൽ ഇയാൾ സമർപ്പിച്ച മുഴുവൻ രേഖകളും വ്യാജമാണെന്ന് വ്യക്തമായി. ഐപിസി 417, 464, 468, 471 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരായ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post