ന്യൂഡൽഹി: പാചക വാതകത്തിന് മോദി സർക്കാർ ക്രമാതീതമായി വില വർദ്ധിപ്പിക്കുന്നുവെന്ന പ്രതിപക്ഷ പ്രചാരണം നുണയാണെന്നും, മോദി സർക്കാരിന്റെ കാലത്ത് രാജ്യത്ത് നടന്നത് പാചക വാതക വിതരണ രംഗത്തെ വിപ്ലവമാണെന്നുമാണ് യഥാർത്ഥ കണക്കുകൾ പരിശോധിച്ചാൽ നമുക്ക് ബോദ്ധ്യപ്പെടുക. 2014ൽ മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് രാജ്യത്ത് സബ്സിഡി ഇല്ലാത്ത ഗ്യാസ് സിലിണ്ടർ ഒന്നിന് ശരാശരി 954.20 രൂപയായിരുന്നു വില. എന്നാൽ ഇന്ന് ഇതിനേക്കാൾ 20 മുതൽ 30 ശതമാനം വരെ വിലക്കുറവിലാണ് രാജ്യത്ത് സബ്സിഡിയില്ലാത്ത പാചക വാതകം വിതരണം ചെയ്യപ്പെടുന്നത് എന്നതാണ് വസ്തുത.
കഴിഞ്ഞ ഒൻപത് വർഷത്തിനിടെ രാജ്യത്ത് പാചക വാതക ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2014 ഏപ്രിലിൽ രാജ്യത്ത് ആകെ 14.52 കോടി ഗാർഹിക പാചക വാതക കണക്ഷനുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് 31.36 കോടി ആയാണ് വർദ്ധിച്ചിരിക്കുന്നത്.
ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന നിലവിൽ വന്ന ശേഷം രാജ്യത്തെ ഗാർഹിക പാചക വാതക കണക്ഷനുകൾ 2014ലെ 40 ശതമാനത്തിൽ നിന്നും 2016ൽ 62 ശതമാനമായി ഉയർന്നു. 2019ൽ ഇത് 80 ശതമാനമായി കുതിച്ചുയർന്നപ്പോൾ, 2022ൽ ഇത് 104.1 ശതമാനമായും വർദ്ധിച്ചു. 2023 ജനുവരി മാസത്തിലെ കണക്ക് പ്രകാരം പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കളുടെ മാത്രം എണ്ണം 9.58 കോടിയാണ്.
പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കൾക്ക് 2023 മാർച്ച് മാസത്തിൽ പ്രതിവർഷം 12 റീഫില്ലുകൾക്ക് വരെ സിലിണ്ടർ ഒന്നിന് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചു. 2023 സെപ്റ്റംബർ 1ന് പാചക വാതകത്തിന് കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ കുറയ്ക്കുകയും 15 ശതമാനം ഉണ്ടായിരുന്ന സെസ് പൂർണമായും ഒഴിവാക്കുകയും ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഉജ്ജ്വല യോജനയിലൂടെ ഇന്ത്യൻ സർക്കാർ ശ്വാസകോശ രോഗങ്ങളിൽ നിന്നും രക്ഷിച്ചത് ദാരിദ്ര്യ രേഖക്ക് താഴെ വസിക്കുന്ന ഏകദേശം 37 മില്ല്യൺ വീട്ടമ്മമാരെയാണ്. 2023 ഓഗസ്റ്റ് 29ലെ തീരുമാന പ്രകാരം കേന്ദ്ര സർക്കാർ സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 200 രൂപയാണ് ഒറ്റയടിക്ക് കുറച്ചത്. ഉജ്ജ്വല യോജന ഉപഭോക്താക്കൾക്കും ഈ ഇളവ് ബാധകമാണ്. ഇതോടെ ഡൽഹിയിൽ 1103 രൂപയായിരുന്ന പാചക വാതക വില ഇന്ന് 903 രൂപയായി. സബ്സിഡി തുക 400 രൂപ കൂടി ലഭിക്കുന്നതോടെ, ഉജ്ജ്വല യോജന ഉപഭോക്താക്കൾക്ക് നിലവിൽ പാചക വാതകം സിലിണ്ടർ ഒന്നിന് 703 രൂപയ്ക്ക് ലഭിക്കും.
കൂടാതെ, ഉജ്ജ്വല യോജന പ്രകാരം 75 ലക്ഷം പുതിയ പാചക വാതക കണക്ഷനുകൾ കൂടി ഉടൻ നൽകാനുള്ള തീരുമാനത്തിലാണ് മോദി സർക്കാർ. ഇതോടെ പദ്ധതി പ്രകാരമുള്ള ഉപഭോക്താക്കളുടെ എണ്ണം 10.35 കോടിയാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ധന വില വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇത് സാദ്ധ്യമാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം 2014ൽ കോൺഗ്രസ് ഭരണ കാലത്ത്, സബ്സിഡി സിലിണ്ടറുകൾക്ക് ഉപരിയായി ഉപഭോക്താക്കൾ വാങ്ങുന്ന സബ്സിഡി ഇല്ലാത്ത ഓരോ സിലിണ്ടറുകൾക്കും ഒറ്റയടിക്ക് 220 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ സബ്സിഡി ഇല്ലാത്ത സിലിണ്ടർ ഒന്നിന് 1270 രൂപയായി വില ഉയർന്നിരുന്നു. 2012ൽ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12ൽ നിന്നും ആറാക്കി കുറച്ച ശേഷമായിരുന്നു ഈ കൊള്ള. വലിയ ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് പിന്നീട് 2013ൽ ഇത് ഒൻപതാക്കി ഉയർത്തി. എന്നാൽ മോദി സർക്കാർ വന്നതോടെ വീണ്ടും സബ്സിഡി സിലിണ്ടർ ക്വാട്ട കാർഡ് ഒന്നിന് 12 ആക്കി പുന:സ്ഥാപിച്ചു. ഇത് കൂടാതെ, എണ്ണ കമ്പനികൾക്ക് ഓയിൽ ബോണ്ട് ഇനത്തിൽ യുപിഎ സർക്കാർ നൽകാനുണ്ടായിരുന്ന രണ്ട് ലക്ഷം കോടി രൂപയും മോദി സർക്കാർ കൊടുത്ത് തീർത്തു.
രാജ്യത്തെ 700 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക ഉന്നമന പദ്ധതി എന്നാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന വിലയിരുത്തപ്പെടുന്നത്. കൽക്കരിയും വിറകും ചാണക വറളികളും ഉപയോഗിച്ച് അടുപ്പിൽ തീയൂതി കഷ്ടപ്പെട്ടിരുന്ന രാജ്യത്തെ ദരിദ്ര ഗ്രാമീണരിൽ മൂന്നിൽ രണ്ട് ഭാഗത്തിനും പാചക വാതക കണക്ഷൻ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത് ഈ പദ്ധതിയാണ്.
പുകരഹിത അടുക്കളകൾ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023ലെ കണക്ക് പ്രകാരം രാജ്യത്തെ പാവപ്പെട്ടവരിൽ 88 ശതമാനം പേർക്കും പാചക വാതക കണക്ഷൻ ലഭിച്ചു കഴിഞ്ഞു. ഇത് നൂറ് ശതമാനമാക്കുക എന്ന ലക്ഷ്യത്തോടെ വിജയകരമായി മുന്നോട്ട് പോവുകയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന.
Discussion about this post