എറണാകുളം: ക്ലാസെടുക്കുന്നതിനിടെ കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ. കെഎസ്‌യു നേതാവ് ഫാസിൽ ഉൾപ്പെടെ ആറ് വിദ്യാർത്ഥികളാണ് അദ്ധ്യാപകൻ പ്രിയേഷിനോട് മാപ്പ് പറഞ്ഞത്. കുറ്റക്കാരായ വിദ്യാർത്ഥികൾ മാപ്പ് പറയണമെന്ന് ആവശ്യവുമായി കോളേജ് കൗൺസിൽ രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞത്.
രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിദ്യാർത്ഥികൾ അദ്ധ്യാപകനോട് ക്ഷമ ചോദിച്ചത്. വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും ഇത്തരം പ്രവൃത്തികൾ ഇനി ഉണ്ടാകില്ലെന്ന് രക്ഷിതാക്കളും അദ്ധ്യാപകന് ഉറപ്പ് നൽകി. കെഎസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ, സി.എ നന്ദന സാഗർ, രാകേഷ് വി, പ്രിയദ എൻ ആർ, ആദിത്യ എം, ഫാത്തിമ നസ്ലം എന്നിവരാണ് അദ്ധ്യാപകനെ അധിക്ഷേപിച്ചത്.
കഴിഞ്ഞ മാസമായിരുന്നു സംഭവം. മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ ആണ് പ്രിയേഷ്. ക്ലാസ് എടുക്കുന്നതിനിടെ വിദ്യാർത്ഥികൾ ബഹളമുണ്ടാക്കുകയും എഴുന്നേറ്റ് നടക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ പകർത്തി വിദ്യാർത്ഥികൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു.
സസ്‌പെൻഷൻ കാലാവധി അവസാനിച്ച സാഹചര്യത്തിലായിരുന്നു വിദ്യാർത്ഥികൾ അദ്ധ്യാപകനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോളേജ് കൗൺസിൽ രംഗത്ത് എത്തിയത്. രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ വിദ്യാർത്ഥികൾ മാപ്പ് ചോദിക്കണമെന്നായിരുന്നു ആവശ്യം. അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും കൗൺസിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയായിരുന്നു മാപ്പ് പറഞ്ഞ് വിദ്യാർത്ഥികൾ രംഗത്ത് എത്തിയത്.
Discussion about this post