ചെന്നൈ : സനാതന ധർമ്മത്തിനെതിരെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം വൻ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. സനാതന ധർമ്മം മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികൾ പോലെയാണെന്നും അതിനെ വേരോടെ ഉന്മൂലനം ചെയ്യണം എന്നുമാണ് ഉദയനിധി പരസ്യമായി പ്രസ്താവിച്ചത്. ഇതോടെ ദേശീയ തലത്തിൽ ഡിഎംകെ നേതാവിനെതിരെ പ്രതിഷേധം നടക്കുകയാണ്. എന്നാൽ താൻ പറഞ്ഞതിൽ നിന്നും ഒരിക്കലും പിന്നോട്ടില്ല എന്ന നിലപാടിലാണ് ഉദയനിധി.
സനാതന ധർമ്മത്തെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞത് തന്നെ ഇപ്പോഴും പറയാനുള്ളൂ എന്നാണ് ഡിഎംകെ നേതാവിന്റെ വാദം. അത് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കും. ഹിന്ദുമതം മാത്രമല്ല, എല്ലാ മതങ്ങളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാതി വ്യവസ്ഥകളെ അപലപിച്ചാണ് താൻ സംസാരിച്ചത് എന്നും ഉദയനിധി പറഞ്ഞു.
ഇതിന്റെ പേരിൽ തനിക്കെതിരെ എന്തുതന്നെ ഉണ്ടായാലും നേരിടാൻ തയ്യാറാണ്. ഇൻഡ്യ സഖ്യത്തെ ബിജെപി ഭയക്കുന്നു. വിഷയത്തിൽ നിന്ന് വ്യതിചലിച്ച് ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടിയാണ് ബിജെപി ഇത്തരം പ്രസ്താവനകൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും ഉദയനിധി ആരോപിച്ചു.
സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നാണ് ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ചില കാര്യങ്ങൾ എതിർക്കപ്പെടേണ്ടവയല്ല, ഉന്മൂലനം ചെയ്യപ്പെടേണ്ടവയാണ്. ഡെങ്കി, കൊതുക്, മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികൾ എതിർക്കുകയല്ല വേണ്ടത്, ഉന്മൂലനം ചെയ്യുകയാണ്. അതുപോലെ സനാതന ധർമ്മവും ഉന്മൂലനം ചെയ്യപ്പെടണം എന്നാണ് തമിഴ്‌നാട് യുവജനക്ഷേമ വകുപ്പ് മന്ത്രി കൂടിയായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.
ഇതോടെ വിമർശനവുമായി നിരവധി നേതാക്കൾ രംഗത്തെത്തി. ഉദയനിധി സ്റ്റാലിൻ, ജൂനിയർ രാഹുൽ ഗാന്ധിയാണെന്ന് തമിഴ്‌നാട്ടിലെ ബിജെപി നേതാവ് കെ അണ്ണാമലൈ പരിഹസിച്ചുകൊണ്ട് പറഞ്ഞു. ഉത്തരേന്ത്യയ്ക്ക് രാഹുൽഗാന്ധി എങ്ങനെയാണോ അതുപോലെയാണ് ദക്ഷിണേന്ത്യയ്ക്ക് ഉദയനിധി സ്റ്റാലിൻ. നോർത്ത് ഇന്ത്യയുടെ പപ്പു രാഹുൽ ഗാന്ധിയും സൗത്ത് ഇന്ത്യയുടെ പപ്പു ഉദയനിധിയുമെന്ന രീതിയിൽ ഓൺലൈനിൽ നിരവധി കമന്റുകളാണ് ഇപ്പോൾ വരുന്നതെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
Discussion about this post