തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പേർ അറസ്റ്റിൽ. കേസിലെ പ്രധാന പ്രതിയായ സതീഷ് കുമാർ, കൂട്ടാളി പി.വി കിരൺകുമാർ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ടുള്ള ആദ്യ അറസ്റ്റാണ് ഇത്.
സതീഷ് കുമാറും, കിരണും മുൻ മന്ത്രി എസി മൊയ്തീന്റെ ബിനാമികളാണെന്ന് ഇഡി അന്വേഷണത്തിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടിക്കണക്കിന് രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത് എന്നാണ് കണ്ടെത്തൽ. ഇരുവർക്കും സിപിഎം നേതാക്കളുമായി ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
കിരൺ കുമാർ പല പേരുകളിലായി 14 കോടി രൂപയാണ് തട്ടിയെടുത്തത്. ഈ തുക ഇടനിലക്കാരനായ സതീഷ് കുമാറിന് കൈമാറി. പല സിപിഎം നേതാക്കളുടെയും ബിനാമികളാണ് ഇരുവരും. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. ഇവരിൽ നിന്നും ഇഡി മൊഴി രേഖപ്പെടുത്തുകയാണ്. ഇവരെ അറസ്റ്റ് ചെയ്തത് സിപിഎം നേതാക്കളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി വരും ദിവസങ്ങളിലും അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.












