ബംഗളൂരു : സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് ശേഷം ഈ വിഷയത്തിൽ വലിയ വിവാദങ്ങളാണ് നടക്കുന്നത്. ഇപ്പോൾ അതോട് ചേർത്ത് കർണാടകയിൽ മറ്റൊരു വിവാദവും ഉയർന്നു വന്നിട്ടുണ്ട്. കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ദർശനം നടത്താൻ ചെന്നപ്പോൾ താൻ വിവേചനം നേരിട്ടുവെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. കേരളത്തിലെ ക്ഷേത്രത്തിനകത്തേക്ക് കയറുവാനായി തന്നോട് ഷർട്ട് അഴിക്കണം എന്ന് ആവശ്യപ്പെട്ടത് വലിയ വിവേചനം ആണെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.
“കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. എന്നാൽ ക്ഷേത്രത്തിനകത്തേക്ക് കയറാൻ എന്നോട് അവർ ഷർട്ട് ഊരി മാറ്റണമെന്ന് ആവശ്യപ്പെട്ടു. ചിലരോട് മാത്രമാണ് അവർ അങ്ങനെ പറയുന്നത്. അത് വലിയ വിവേചനം ആണ്. ഷർട്ട് അഴിച്ചുമാറ്റി അംഗവസ്ത്രമോ തോർത്തോ പുതച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേക്ക് കയറിക്കൊള്ളാനാണ് കേരളത്തിലെ ക്ഷേത്രത്തിന്റെ അധികൃതർ പറഞ്ഞത്. ഇത് മനുഷ്യത്വരഹിതമായ ആചാരവും ദൈവത്തെ അപമാനിക്കലുമാണ്”, എന്നാണ് സിദ്ധരാമയ്യ കഴിഞ്ഞദിവസം പ്രസ്താവന നടത്തിയത്.
സിദ്ധരാമയ്യയുടെ ഈ പ്രസ്താവനക്കെതിരെ ഇപ്പോൾ വലിയ വിവാദമാണ് ഉയർന്നുവന്നിരിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ദക്ഷിണേന്ത്യയിലെ ചില ക്ഷേത്രങ്ങളിലും നിലനിൽക്കുന്ന രീതിയാണ് അതെന്ന് വ്യക്തമാക്കിക്കൊണ്ട് പലരും രംഗത്തെത്തി. കർണാടകയിലെ കുകെ സുബ്രഹ്മണ്യ, ധർമ്മസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രങ്ങൾ, ആന്ധ്രാപ്രദേശിലെ മന്ത്രാലയ ക്ഷേത്രങ്ങൾ എന്നിവയെല്ലാം ഈ രീതി പിന്തുടരുന്നുണ്ട് എന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്. കേരളത്തിൽ നൂറ്റാണ്ടുകളായി നിലവിലുള്ള സമ്പ്രദായമാണ് ഇതെന്നും കർണാടക മുഖ്യമന്ത്രിക്ക് ഹിന്ദുവിരുദ്ധത മാത്രമാണ് ഉള്ളത് എന്നും ബിജെപി ഈ വിഷയത്തിൽ അഭിപ്രായപ്പെട്ടു. സിദ്ധരാമയ്യയുടെ ഈ വിവാദ പ്രസ്താവനക്കെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
Discussion about this post