നെടുമങ്ങാട്: കെഎസ്ആർടിസി ബസ്സിൽ ടിക്കറ്റിന്റെ ബാക്കി പണം ചോദിച്ചപ്പോൾ ചില്ലറയില്ലെന്ന് കണ്ടക്ടർ പറഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥിനി നടന്നത് 12 കിലോമീറ്റർ. ആറ്റുകാൽ സ്വദേശി അഖിലേഷിന്റെ മകൾ അനശ്വരയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. അനശ്വര നെടുമങ്ങാട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
പതിവായി സ്‌കൂൾ ബസ്സിൽ പൊയ്‌ക്കൊണ്ടിരുന്ന അനശ്വര ഇന്നലെ രാവിലെ ട്യൂഷൻ ഉള്ളതുകൊണ്ട് കെഎസ്ആർടിസി ബസിലാണ് പോയത്. രാവിലെ 6:40 നുള്ള നെടുമങ്ങാട് ബസ്സിൽ ആറ്റുകാലിൽ നിന്നും കയറി. 18 രൂപയുടെ ടിക്കറ്റിന് നൂറു രൂപ നൽകിയെങ്കിലും ചില്ലറയില്ലെന്ന കാരണം പറഞ്ഞു കണ്ടക്ടർ വിദ്യാർത്ഥിനിക്ക് ബാക്കി പണം നൽകിയില്ല. ബസിൽ നിന്നും ഇറങ്ങുന്ന സമയത്ത് വീണ്ടും ബാക്കി പണം ചോദിച്ചപ്പോൾ കണ്ടക്ടർ വിദ്യാർത്ഥിനിയെ പരിഹസിച്ചു വിട്ടു.
ബാക്കി പണം കിട്ടാത്തതിനാൽ വിദ്യാർത്ഥിനിക്ക് സ്‌കൂളിൽ നിന്നും തിരികെ 12 കിലോമീറ്റർ നടക്കേണ്ടി വന്നു. തുടർന്നാണ് അനശ്വരയുടെ പിതാവ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ കണ്ടക്ടർക്കെതിരെ പരാതി നൽകിയത്.
സംഭവം വിവാദമായതോടെ ബാക്കി പണം കണ്ടക്ടർ ഡിപ്പോയിൽ അടച്ചു. പരാതിയെ തുടർന്ന് കണ്ടക്ടറെയും വിദ്യാർത്ഥിനിയെയും പിതാവിനെയും പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. കണ്ടക്ടർ വിദ്യാർത്ഥിനിയോട് മാപ്പ് പറഞ്ഞു. മാപ്പ് പറഞ്ഞതിന് ശേഷമാണ് കുട്ടിയുടെ പിതാവ് കേസ് പിൻവലിച്ചത്.
Discussion about this post