തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഉണ്ടായത് സഹതാപതരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. തോൽവിയുടെ കാരണം വിലയിരുത്തി തിരുത്തലുകളുമായി മുന്നേറുമെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എൽഡിഎഫിന്റെ പരാജയത്തിന് കാരണം ആയത് ഉമ്മൻ ചാണ്ടിയുടെ മരണത്തോടെയുണ്ടായ സഹതാപ തരംഗമാണ്. 2011 ലെ തിരഞ്ഞെടുപ്പിൽ 36,000 ലധികം വോട്ടുകളാണ് എൽഡിഎഫിന് ലഭിച്ചത്. എന്നാൽ പിന്നീട് നടന്നതിൽ ജെയ്കിന്റെ വോട്ട് വർദ്ധിച്ചു. ഇക്കുറി 42,000 ലധികം വോട്ട് കിട്ടി. പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ അടിത്തറയിൽ കാര്യമായ ഇളക്കം സംഭവിച്ചിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും പൂർത്തിയാകുന്നതിന് മുൻപ് വന്ന തിരഞ്ഞെടുപ്പ് ആണ് ഇത്. ഇങ്ങനെയെല്ലാം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ വോട്ടിൽ വലിയ ചോർച്ചയുണ്ടായി. ബിജെപിയുടെ നല്ലൊരു ശതമാനം വോട്ടുകൾ യുഡിഎഫിന് ലഭിച്ചു. തിരഞ്ഞെടുപ്പിന്റെ കാരണങ്ങൾ പരിശോധിക്കും. ആവശ്യമായ വിലയിരുത്തൽ നടത്തി തുടർ പ്രവർത്തനം നടത്തും. രാഷ്ട്രീയത്തെക്കാൾ ഉപരി സഹപാതം തന്നെയാണ് പുതുപ്പള്ളിയെ സ്വാധീനിച്ചത്. തങ്ങൾ രാഷ്ട്രീയമായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സർക്കാരിനെതിരായ ഭരണവികാരമാണ് പ്രതിഫലിച്ചത് എന്ന് കരുതുന്നില്ല. വോട്ടുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് പരിശോധിക്കും. സഹതാപ തരംഗത്തിന് മുൻപിൽ സർക്കാരിന്റെ പ്രയത്‌നങ്ങൾ ചർച്ചയാകാത്തത് സ്വാഭാവികമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടിയുടെ 13ാ മത്തെ വിജയം എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. ഇതിൽ നിന്നും എന്താണ് വസ്തുത എന്നത് വ്യക്തമാണ്. തോൽവിയിൽ രാഷ്ട്രീയമുണ്ടെന്നതും അംഗീകരിക്കുന്നു. സഹതാപം ഉണ്ടാക്കിയെടുക്കാനുള്ള പ്രവർത്തനങ്ങൾ യുഡിഎഫിന്റെ ഭാഗത്ത് നിന്നും നന്നായി ഉണ്ടായി. എന്നാൽ ഇത് എൽഡിഎഫിന്റെ അടിത്തറയിൽ കാര്യമായ കോട്ടം ഉണ്ടാക്കിയില്ല. എന്നാൽ ജയിക്കാനും കഴിഞ്ഞില്ല. കൂടുതൽ ജാഗ്രത പാലിക്കണം എന്നാണ് തിരഞ്ഞെടുപ്പ് നൽകുന്ന സൂചന. അതിനാൽ ജാഗ്രത കാണിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
Discussion about this post