മൊറോക്കോ: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ഉണ്ടായ ഭൂചലനത്തിൽ 296 പേർ കൊല്ലപ്പെട്ടു. റിക്ടർസ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. രാജ്യതലസ്ഥാനമായ റാഹത്തിലും സമീപപ്രദേശങ്ങളിലുമാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
മാരാകേഷ്, ഔർസാസേറ്റ്, അസിലാൽ, ചിചൗവ, തരൗഡന്റ് എന്നീ പ്രവിശ്യകളിലാണ് ഭൂകമ്പം കൂടുതൽ നാശം വിതച്ചത്. പ്രാദേശികസമയം രാത്രി 11.11ഓടെയാണ് ഭൂകമ്പമുണ്ടായത്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി 19 മിനിട്ടുകൾക്ക് ശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം കൂടി ഉണ്ടായി. ഭൂകമ്പമുണ്ടായതിന് പിന്നാലെ പരിഭ്രാന്തരായ ആളുകൾ വീടുകൾ നിന്നും ഇറങ്ങിയോടുന്നതുൾപ്പെടെയുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മൊറോക്കോയിൽ ഉണ്ടായ ഭൂചലനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മൊറോക്കയിലെ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയം ഞങ്ങളുടെ പ്രാർത്ഥനകൾ മൊറോക്കോയിലെ ജനങ്ങൾക്കൊപ്പമാണ്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. ഈ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
Discussion about this post