തൃശൂർ: ഉല്ലാസയാത്രയ്ക്ക് എത്തിയ മലപ്പുറം കളക്ടറിനെയും സംഘത്തെയും തടഞ്ഞ് കബാലി കൊമ്പൻ. മലയ്ക്കപ്പാറയിലാണ് സംഭവം. കളക്ടറുടെ വാഹനവും മറ്റ് ബസുകളും ഉൾപ്പടെ മുക്കാൽ മണിക്കൂറോളം റോഡിൽ കുടുങ്ങി. ഒരുതവണ കൊമ്പൻ ബസിന് നേരെ പാഞ്ഞടുക്കുകയും ചെയ്തു. കളക്ടർ വിവരം ഡിഎഫ്ഒയെ അറിയിച്ചതിനെതുടർന്ന് രണ്ട് ജീപ്പുകളിലായി വനപാലകർ എത്തിയതോടെയാണ് ആന റോഡിൽനിന്ന് വനത്തിലേക്ക് മാറിയത്.
മലക്കപ്പാറയിൽ പോയി തിരിച്ചുവരുമ്പോഴാണ് കളക്ടർ സഞ്ചരിച്ചിരുന്ന ആദ്യത്തെ ബസിന് മുന്നിലേക്ക് ആന എത്തിയത്. ഇരു ബസുകളിലും വാഴച്ചാലിൽനിന്ന് ഓരോ വനപാലകരും ഉണ്ടായിരുന്നു. ബസിലുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാരനാണ് ബസ് തടഞ്ഞ കൊമ്പൻ കബാലിയാണെന്ന് തിരിച്ചറിഞ്ഞത്. ഇവരുടെ നിർദ്ദേശം അനുസരിച്ച് ബസിലുണ്ടായിരുന്നവർ നിശ്ബദത പാലിക്കുകയും മൊബൈൽഫോണിൽ ചിത്രീകരിക്കുന്നത് നിർത്തിവെക്കുകയും ചെയ്തു.
മലപ്പുറം കളക്ടറേറ്റിൽ മികച്ച പ്രവർത്തനം നടത്തിയതിനായി ജീവനക്കാർക്കൊപ്പം കളക്ടർ ഉല്ലാസയാത്രയ്ക്ക് എത്തിയത്. ഫയൽ അദാലത്ത് മികച്ച രീതിയിൽ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ശ്രീകൃഷ്ണജയന്തി അവധിദിനത്തിൽ രണ്ട് ബസുകളിലായി കളക്ടറും സംഘവും മലക്കപ്പാറയിലേക്ക് തിരിച്ചത്.
Discussion about this post