റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായിരം കടന്നു. ഇത് വരെ ലഭിച്ച വിവരം അനുസരിച്ച് 2021 പേർ മരിച്ചെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. രണ്ടായിരത്തിലേറെ പേർ പരിക്കുകളോടെ ചികിത്സയിലാണ്. 1,500 ഓളം പേർ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. ഇനിയും നിരവധി പേരാണ് കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തകരും ആശാവഹമായ വിവരങ്ങൾ അല്ല ദുരന്തമുഖത്ത് നിന്ന് കൈമാറുന്നത്.
രാജ്യത്ത് ആറുപതിറ്റാണ്ടിലിടെ ഉണ്ടാവുന്ന ശക്തമായ ഭൂചനലമാണിത്. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അറ്റ്ലസ് പർവ്വതനിരകളാണെന്നാണ് വിവരം.
വെള്ളിയാഴ്ച്ച രാത്രിയാണ് ഭൂകമ്പം മൊറോക്കോയിൽ നാശം വിതച്ചത്. മൊറോക്കോയിലെ മാരക്കാഷ് നഗരത്തിന്റെ ദക്ഷിണപശ്ചിമ ഭാഗത്തായിട്ടാണ് ആദ്യം ഭൂകമ്പം അനുഭവപ്പെട്ടത്. 18.5 കിലോമീറ്റർ ചുറ്റളവിൽ ഇത് ബാധിച്ചുവെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നത്. പൈതൃകനഗരത്തിലെ പഴക്കമേറിയ കെട്ടിടങ്ങളെല്ലാം നിലംപതിച്ചിരിക്കുകയാണ്. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂകമ്പം ഉണ്ടായത് എന്നതിനാൽ ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.
റാബത്ത്, കസാബ്ലാങ്ക, എസ്സൗര എന്നീ പട്ടണങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. പലയിടത്തും ഇന്റർനെറ്റ് കണക്ഷൻ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്നാണ് സംഭവിച്ചത്. അയൽരാജ്യമായ അൽജീരീയയിലും ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്.
Discussion about this post