ന്യൂഡൽഹി: മടിയിൽ കനമുള്ളതുകൊണ്ടാണ് മാസപ്പടി വിവാദങ്ങളുടെ പേരിൽ ഉയരുന്ന ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മകളും നിയമനടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ആരോപണങ്ങൾ അപമാനകരമായി തോന്നുകയാണെങ്കിൽ അതിനെതിരെ കോടതിയെ സമീപിക്കണം. പരാമർശങ്ങൾ അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാവുന്നതേ ഉള്ളു. വാർത്ത പുറത്ത് കൊണ്ടു വന്ന മാദ്ധ്യമങ്ങൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുകയോ എന്ത് വേണമെങ്കിലും ചെയ്യാം. അതൊന്നും ചെയ്യാത്തത് എന്തുകൊണ്ടാണ്?
മാസപ്പടി വിവാദത്തിൽ വസ്തുതകൾ പറയുന്നതിന് പകരം കേന്ദ്ര സർക്കാരിന്റെ വേട്ടയാടലാണെന്ന് പറഞ്ഞ് രക്ഷപെടാനാണ് സഭയിൽ മുഖ്യമന്ത്രി ശ്രമിക്കുന്നത്. കരാറിൻറെ അടിസ്ഥാനത്തിൽ സിഎംആർഎൽ കമ്പനിക്ക് എന്ത് സേവനമാണ് നൽകിയെന്ന കാര്യത്തിലും ഒരു വ്യക്തതയും ഇല്ല. മുഖ്യമന്ത്രി സഭയിൽ എന്ത് പറഞ്ഞാലും വിഡി സതീശനും കൂട്ടരും ഒന്നും മിണ്ടില്ല. പിണറായി വിജയന്റെ ഐശ്വര്യം വി.ഡി സതീശൻ ആണെന്ന് ബോർഡ് വയ്‌ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മുരളീധരൻ വിമർശിച്ചു.
Discussion about this post