തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
94 വയസുകാരൻ പതിഞ്ഞ ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ചപ്പോൾ വാ പൊത്തിപ്പിടിക്കുകയാണ് പോലീസ്. തൊപ്പി വെച്ച് ഗ്രോ വാസുവിന്റെ മുഖം മറച്ചുപിടിക്കുകയാണ്. ഇതാണോ പോലീസുകാരന്റെ ജോലിയെന്ന് വി.ഡി സതീശൻ ചോദിച്ചു. എടോ നിങ്ങൾ കമ്യൂണിസ്റ്റ് സർക്കാരല്ലേ? മുദ്രാവാക്യം വിളിച്ചു വന്നവരല്ലേ? നിങ്ങൾ വിപ്ലവ പാർട്ടിയല്ലേ? ഇരട്ട നീതിയാണ് പോലീസ് നടപ്പിലാക്കുന്നത്.
പുതുപ്പളളിയിൽ ഉമ്മൻചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞതിന്റെ പേരിൽ 8000 രൂപ ശമ്പളം വാങ്ങിച്ച സതിയമ്മയെ പിരിച്ചുവിട്ടു. വിമർശനം ഉന്നയിക്കുമ്പോഴെല്ലാം അത് പറയുന്നവരുടെ മനോനിലയെക്കുറിച്ച് സംശയമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിമർശനം ഉന്നയിക്കുന്നവരുടെ മനോനിലയെക്കുറിച്ച് സംശയമുളളത് വേറൊരു അസുഖമാണ് അതിനാണ് ചികിത്സ വേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് വ്യാപകമായ അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. ഗുണ്ടാ സംഘങ്ങളും മയക്കുമരുന്ന് മാഫിയയും വിഹരിക്കുകയാണ്. പുറത്തിറങ്ങാൻ ആളുകൾക്ക് പേടിയാണ്. ഇൻവെസ്റ്റിഗേഷനും ലോ ആൻഡ് ഓർഡറും പ്രത്യേകം പ്രത്യേകം ആക്കാൻ നേരത്തെ പറഞ്ഞതാണ്. ഇവിടെ എസ്‌കോർട്ടിന് വരെ ഒരേ പോലീസുകാരാണ് പോകുന്നത്. പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ടപ്പോൾ പ്രതിപക്ഷത്തിരുന്ന് വലിയ വിഷയം ഉണ്ടാക്കിയവരാണ് ഇപ്പോൾ ഭരിക്കുന്നത്. അതിനടുത്തുളള ആലുവയിലാണ് രണ്ട് കുട്ടികൾ പീഡിപ്പിക്കപ്പെട്ടത്. ഇതുപോലുളള സംഭവങ്ങൾ തടയാനുളള ഒരു ഏർപ്പാടും സർക്കാരിനില്ലെന്നും വി.ഡി സതീശൻ വിമർശിച്ചു.
പോക്‌സോ കേസിൽ എംഎൽഎയ്‌ക്കെതിരെ പാർട്ടി നടപടിയെടുത്തിട്ടും പോലീസ് കേസെടുത്തിട്ടില്ലെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
Discussion about this post