ന്യൂഡൽഹി: ജമ്മു കശ്മീരിലുണ്ടായ ഏറ്റമുട്ടലിൽ സൈനികന് വീരമൃത്യു. ഭീകരനെ വധിച്ചു. കരസേനയുടെ നായയ്ക്കും ജീവൻ നഷ്ടമായി. പോലീസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രജൗരിയിലെ നരല്ല മേഖലയിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ഭീകരരാണ് പ്രദേശത്ത് ഒളിച്ചിരുന്നത്. ബാക്കി രണ്ട് പേരെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
എസ്പിഒയും രണ്ട് ജവാന്മാർക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീരമൃത്യുവരിച്ച ജവാന്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി.
ആറ് വയസ്സുള്ള കെന്റ് എന്ന നായയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സൈനികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെടിയേൽക്കുകയായിരുന്നു. ലാബ്രഡോർ ഇനത്തിൽ കെന്റ് 21ാമത് ആർമി ഡോഗ് യൂണിറ്റിലെ നായയാണ്.











