മലപ്പുറം : അനുവാദമില്ലാതെ വീടിനകത്ത് കയറി സ്വീകരണമുറിയിൽ വിശ്രമിക്കുകയായിരുന്ന ആളെ കണ്ടപ്പോൾ ഉണ്ടായ ഞെട്ടൽ വിശ്വനാഥിന്റെ വീട്ടുകാർക്ക് ഇപ്പോഴും മാറിയിട്ടില്ല. മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിലെ വിശ്വനാഥിന്റെ വീട്ടിലെ സ്വീകരണമുറിയിലെ കസേരയ്ക്ക് അടിയിൽ നിന്നും കണ്ടെത്തിയത് ഒരു ഉഗ്രൻ രാജവെമ്പാലയെ ആണ്. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് വനവകുപ്പ് ഉദ്യോഗസ്ഥർ എത്തി ഈ രാജവെമ്പാലയെ പിടികൂടിയത്.
വനമേഖലയായ അടയ്ക്കാക്കുണ്ട് പ്രദേശത്ത് മുൻപും രാജവെമ്പാലയെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വീടിനകത്ത് നിന്നും കണ്ടെത്തുന്നത്. വിശ്വനാഥിന്റെ ഭാര്യയാണ് ആദ്യം രാജവെമ്പാലയെ കണ്ടത്. സ്വീകരണം മുറിയിലെ നീളൻ തടിക്കസേരയ്ക്ക് താഴെ വിശ്രമിക്കുന്ന രീതിയിലാണ് പാമ്പിനെ കണ്ടെത്തിയത്.
രാജവെമ്പാലയെ കണ്ടെത്തിയ ശേഷം ഇവർ വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌ക്യൂ ടീം സ്ഥലത്തെത്തി പിടികൂടുന്നത് വരെയുള്ള രണ്ടു മണിക്കൂറിലധികം സമയം രാജവെമ്പാല അനക്കമില്ലാതെ ഇതേ സ്ഥലത്ത് കിടന്നു. തുടർന്ന് നീണ്ട പരിശ്രമത്തിന് ഒടുവിലാണ് വനം വകുപ്പിന് പാമ്പിനെ പിടികൂടാൻ കഴിഞ്ഞത്.
Discussion about this post