തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. നിപ്പ വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ട് ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ, ഈ മാസം 24 വരെ ജില്ലയില്‍ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്ന്, യോഗത്തിനു ശേഷം മാദ്ധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി.
19 കമ്മിറ്റികള്‍ രൂപീകരിച്ച് നടത്തിയ നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം നടത്തി. ഐസിഎംആര്‍ വിമാന മാര്‍ഗം ആന്റിബോഡി എത്തിച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിപ്പ ബാധിതരെന്ന് സ്ഥിരീകരിച്ചവരുടെയെല്ലാം റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇതുവരെ പരിശോധനയ്ക്ക് അയച്ച 18 സാംപിളുകളില്‍ 3 എണ്ണം പൊസിറ്റീവ് ആയി. നിലവില്‍ 789 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 157 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. നിലവില്‍ 13 പേര്‍ മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. എന്നാല്‍ നിപ്പ ബാധിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
യോഗത്തില്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ പുറമെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജന്‍, എം.ബി. രാജേഷ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ചീഫ് സെക്രട്ടറി ഡോ. വി.വേണു, കോഴിക്കാട് ജില്ലാ കലക്ടര്‍, റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.








