രജൗരി: ഓപ്പറേഷൻ സുജലിഗലയുടെ മുൻനിരയിൽ സൈനികരെ നയിച്ചിരുന്ന പെൺ ലാബ്രഡോർ കെന്റിന് ഏറ്റുമുട്ടലിനിടയിൽ വീരമൃത്യു. രജൗരിയിലെ ഉൾമേഖലയിൽ ഒളിച്ചിരുന്ന ഭീകരരുടെ അടുത്തേക്ക് സൈനികർക്ക് വഴികാട്ടിയായി പോകുന്നതിനിടെ ആയിരുന്നു കെന്റിന് വെടിയേറ്റത്.
പെട്ടന്നുണ്ടായ കടുത്ത വെടിവെയ്പിൽ കെന്റിന് ഒന്നും ചെയ്യാനായില്ല. സംഭവസ്ഥലത്തു വെച്ചു തന്നെ അവൾക്ക് ജീവൻ ബലിയർപ്പിക്കേണ്ടി വന്നു. 21 ആർമി ഡോഗ് യൂണിറ്റിലെ മിടുക്കിയായിരുന്നു കെന്റ്. ലാബ്രഡോർ ഇനത്തിൽ പെട്ട ആറ് വയസുകാരി. സായുധസേനയോടൊപ്പം രാജ്യത്തെ സേവിക്കുന്ന മൃഗങ്ങളുടെ അർപ്പണബോധത്തിന്റെ പ്രതീകമാണ് കെന്റ് എന്ന് പ്രതിരോധവക്താവ് ചൂണ്ടിക്കാട്ടി.
വെടിയേറ്റെങ്കിലും ധൈര്യം കൈവിടാതെ കൂടെയുള്ളവരെ കെന്റ് സംരക്ഷിച്ചതായും അവസാന നിമിഷം വരെ ഉത്തരവാദിത്വം നിറവേറ്റിയാണ് ധീരയായി മടങ്ങിയതെന്നും സൈന്യം വ്യക്തമാക്കി. കെന്റിനോടുളള ആദര സൂചകമായി സൈന്യം ഒരു വീഡിയോയും പുറത്തുവിട്ടു. രാത്രിയിലും കാട്ടിൽ ഒളിച്ചിരിക്കുന്ന ഒരാളെ കെന്റ് വിദഗ്ധമായി സൈനികർക്കൊപ്പം കണ്ടെത്തുന്നതാണ് വീഡിയോ. സമാനമായ ഓപ്പറേഷനിലാണ് കെന്റിന് ജീവൻ ബലിയർപ്പിക്കേണ്ടി വന്നതും.
കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ എട്ട് നിർണായക ഓപ്പറേഷനുകളിൽ കെന്റ് സൈന്യത്തെ സഹായിച്ചിട്ടുണ്ട്. ഭീകരരെയും മറ്റ് വസ്തുക്കളും കണ്ടെത്തുന്നതിൽ അങ്ങേയറ്റം വിദഗ്ധയായിരുന്നു കെന്റ്. ചൊവ്വാഴ്ച നാർലയിൽ നടന്ന തിരിച്ചലിനിടെയാണ് കെന്റ് ആക്രമിക്കപ്പെട്ടത്.
വനപ്രദേശമായ പത്രാറ മേഖലയിൽ സംശയകരമായ നീക്കം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഇവിടെ തിരച്ചിൽ നടത്തിയത്. എന്നാൽ ഭീകരരെ കണ്ടെത്തിയതോടെ ഇവർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്ത ശേഷം വീണ്ടും രക്ഷപെട്ടു. തുടർന്നാണ് നാർലയിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചത്.
Discussion about this post